എഴുനൂറോളം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. മധ്യപൂർവദേശത്തു ഇസ്രയേൽ ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രയത്നഫലമാണ് കരാറെന്ന് യു.എ.ഇ വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. സമാധാനത്തിനാണ് യു.എ.ഇഏറെ പ്രാധാന്യം കൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ. ഈജിപ്തും (1980) ജോർദാനുമാണ് (1994) മറ്റു രണ്ട് രാജ്യങ്ങൾ.
advertisement
കരാറിന്റെ ഭാഗമായി യുഎഇയും ഇസ്രയേലും ഊർജം, നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, സുരക്ഷ, ടെലികോം അടക്കമുള്ള മേഖലകളിൽ ഉഭയകക്ഷി കരാറുകൾ ഒപ്പുവയ്ക്കും. കോവിഡ് വാക്‌സീൻ വികസിപ്പിക്കാൻ ഇസ്രയേൽ കമ്പനിയുമായി യുഎഇ കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു.
മക്കയും മദീനയും കഴിഞ്ഞാൽ ഏറ്റവും വിശുദ്ധമായി മുസ്‌ലിം സമൂഹം കരുതുന്ന ജറുസലം പഴയ നഗരത്തിലെ അൽ അഖ്സ പള്ളിയിലേക്കു കൂടുതൽ പേർക്കു തീർഥാടന അനുമതി ലഭിക്കും. അബുദാബി– ടെൽ അവീവ് വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇതു സാധ്യമാകും. ഇരു രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണു മധ്യസ്ഥത വഹിച്ചത്.