ഒരുകാലത്ത് വീടുകളിലെ പ്രധാന വിഭവമായിരുന്നു ഈ പരമ്പരാഗത പാനീയം. നൂതനമായ പുനര്‍നിര്‍മാണത്തിലൂടെയും തന്ത്രപരമായ വിപണത്തിലൂടെയും അന്താരാഷ്ട്ര വിപണികളിലും ഈ പാനീയം ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുകയാണ്. യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ ഈ ഉത്പന്നം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും എപിഇഡിഎ അറിയിച്ചു.
ബഹുരാഷ്ട്ര ശീതള പാനീയ കമ്പനികളുടെ ആധിപത്യം മൂലം ഗോലി സോഡയുടെ സാന്നിധ്യം ഏതാണ്ട് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ പുനരുജ്ജീവനത്തിലൂടെ ആഗോള വിപണികളില്‍ ആധികാരികവും തദ്ദേശീവുമായ ഭക്ഷണപാനീയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലായി ഗോലി സോഡ അടയാളപ്പെടുത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
''ഗോലി പോപ്പ് സോഡയെ വ്യത്യസ്തമാക്കുന്നത് അതിന്റെ നൂതനമായ പാക്കേജിംഗ് ആണ്. ഇതിന്റെ കുപ്പി തുറക്കുന്നത് ഇന്ത്യക്കാര്‍ക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകള്‍ സമ്മാനിക്കുന്നു. ഈ റീബ്രാന്‍ഡിംഗ് അന്താരാഷ്ട്ര വിപണികളെ വലിയ തോതില്‍ ആകര്‍ഷിച്ചു വരുന്നു. ഇത് ഗോലി സോഡയെ ആവേശകരവും ട്രെന്‍ഡിയുമായ ഒരു ഉത്പന്നമാക്കി മാറ്റി, ''എപിഇഡിഎ പറഞ്ഞു.
ആഗോളവിപണിയില്‍ ഗോലി സോഡയ്ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം തനത് ഇന്ത്യന്‍ രുചികള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ അന്താരാഷ്ട്ര ഭീമന്മാരുമായി മത്സരിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണെന്നും ആഭ്യന്തര വിപണിയിലെ കയറ്റുമതിയ്ക്ക് ഇത് പുതിയ വഴികള്‍ തുറന്ന് നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്ത് കേരളത്തിലുള്‍പ്പെടെയുള്ള വിപണികളില്‍ ഗോലി സോഡയ്ക്ക് വലിയ തോതിൽ ആവശ്യമുണ്ടായിരുന്നു. കുപ്പിയുടെ കഴുത്തില്‍ ഗ്യാസ് തടഞ്ഞു നിറുത്തുന്ന ഗോലിയില്‍ ഞെക്കി ചെറിയ ശബ്ദത്തോടെയായിരുന്നു ഇത് തുറക്കുന്നത്. ഇത് ഒരു തലമുറയ്ക്ക് നൊസ്റ്റാള്‍ജിയ തങ്ങി നില്‍ക്കുന്ന ഓര്‍മയാണ്. പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ വിലയും കുറവായിരുന്നു. എന്നാല്‍, തൊണ്ണൂറുകളില്‍ കൊക്കക്കോളയും പെപ്‌സിയുമെല്ലാം നമ്മുടെ വിപണികളിലും സ്ഥാനം പിടിച്ചതോടെ ഗോലി സോഡയ്ക്ക് ആവശ്യവും കുറഞ്ഞു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെയാണ് ഗോലി സോഡ ഗള്‍ഫ് വിപണികളില്‍ പരിചയത്തിലായത്. പതിയെ യൂറോപ്യന്‍, യുഎസ്, യുകെ എന്നിവടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇത് ഇടം പിടിച്ചു.