2012 സെപ്റ്റംബറിൽ സുഡാൻ പൗരനായ യുവാവിനെ കൊലപ്പെടുത്തി എന്ന കേസിൽ കുറ്റവാളിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി സുപ്രീം കോടതി കൃഷ്ണനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. ശ്രദ്ധയില്ലാതെ ഒരു പറ്റം കുട്ടികളിലേക്ക് വാഹനമോടിച്ച കൃഷ്ണൻ കുറ്റം നടത്തിയെന്ന് സുരക്ഷാ കാമറയും, ദൃക്‌സാക്ഷികളും സ്ഥിരീകരിച്ചിരുന്നു.
കോടതി വിധി വന്നത് മുതൽ കൃഷ്ണന്റെ കുടുംബവും, സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെങ്കിലും വിജയം കണ്ടിരുന്നില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങൾ യു എ ഇ വിട്ട് പോവുകയും സുഡാനിൽ സ്ഥിരമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായത്. ഇത് ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുന്നതും, നഷ്ട പരിഹാരം ചർച്ച ചെയ്യുന്നതും വഴി മുടക്കി.
advertisement
ഒരു അവസാനത്തെ ശ്രമമെന്നോണമാണ് കൃഷ്ണന്റെ കുടുംബം യൂസഫലിയെ സമീപിച്ചത്. ഇതേതുടർന്ന് യൂസുഫലി കേസ് സംബന്ധിച്ച മുഴുവൻ വിശദാംശങ്ങൾ ശേഖരിക്കുകയും ഇരു കക്ഷികളുമായും മാറിമാറി സംസാരിക്കുകയുമായിരുന്നു. കേസിന്റെ ഭാഗമായി യൂസുഫലി തന്നെ അബുദാബിയിൽ നിന്ന് സുഡാനിലേക്ക് പോകുകയും നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ നേരിട്ട് നടത്തുകയും ചെയ്തിരുന്നു.
ഈ ചർച്ചകളുടെ ഫലമെന്നോണം ഈ വർഷം ജനുവരിയിൽ മരണപ്പെട്ട യുവാവിന്റെ കുടുംബം കൃഷ്ണന് മാപ്പ് നൽകാമെന്ന് അംഗീകരിക്കുകയും യൂസുഫലി അവർക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ(500,000 ദിർഹംസ്) നൽകുകയുമായിരുന്നു. ഇതേത്തുർടർന്നാണ് കൃഷ്ണൻ നേരത്തെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വഴിത്തിരിവായത്.
കൃഷ്‍ണന്റെ ജയിൽ മോചനം സംബന്ധിച്ച് എല്ലാ കോടതി നടപടികളും ജയിൽ അധികൃതരും, ഇന്ത്യൻ എംബസിയും ഇന്ന് പൂർത്തിയാക്കി. ഒമ്പത് വർഷം നീണ്ടു നിൽക്കുന്ന ദുഃഖഭരിതമായ ദിവസങ്ങൾക്ക് അറുതി വരുത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ കൃഷ്ണൻ ജന്മ നാടായ കേരളത്തിലേക്ക് പറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത് രണ്ടാം ജന്മമെന്ന് കൃഷ്ണൻ
ഇന്നലെ അബുദാബിയിലെ അൽവത്ബ ജയിലിൽ വെച്ച് ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിക്കവെ വളരെ വികാരഭരിതനായിട്ടാണ് കൃഷ്ണൻ സംസാരിച്ചത്. “ഇത് എനിക്ക് രണ്ടാം ജന്മമാണ്. എനിക്ക് എല്ലാം പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. ഇനി പുറം ലോകം കാണില്ല എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എനിക്ക് ഇപ്പോൾ ആകെയുള്ള ആശ കുടുംബക്കാരെ കാണാൻ കേരളത്തിലേക്ക് പോകുന്നതിനു മുമ്പ് യൂസഫലിയെ കാണണം എന്നാണ്.”
എന്നാൽ കൃഷ്ണന്റെ ജയിൽ മോചനം സംബന്ധിച്ച് കൂടുതലായിട്ട് സംസാരിക്കാൻ യൂസുഫലി തയാറായില്ല. കൃഷ്ണന്റെ മോചനത്തിന് വഴിയൊരുക്കിയ യുഎഇ ഭരണാധികാരികൾക്കും ദൈവത്തിനും നന്ദി പറഞ്ഞ അദ്ദേഹം കൃഷ്ണന് ഭാവി ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേർന്നു.
Tags: becks krishnan, lulu group, ma yusuf ali, abu dhabi court, sudan, ബെക്സ് കൃഷ്ണൻ, കേരളം, സുഡാൻ, യുസുഫലി, എംഎ യൂസുഫലി
