യുഎഇ സന്ദർശനത്തിനിടെ ഞായറാഴ്ച അബുദാബിയിലെ പ്രശസ്തമായ
ബാപ്‌സ് ഹിന്ദു ക്ഷേത്രം ജയശങ്കർ സന്ദർശിക്കുകയും ചെയ്തു. അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് അബുദാബിയിൽ പത്താം അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻെറ ഭാഗമായുള്ള പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
“യുഎഇ വിദേശകാര്യ മന്ത്രി അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഗുണകരമായ ചർച്ചയാണ് നടന്നത്. ആഗോള, പ്രാദേശിക വിഷയങ്ങളിൽ യുഎഇയുടെ കാഴ്ചപ്പാട് അൽ നഹ്യാൻ വ്യക്തമാക്കുകയും ചെയ്തു,” ജയശങ്കർ പറഞ്ഞു.
advertisement
ഈ വർഷം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച ഹിന്ദു ക്ഷേത്രത്തിലാണ് ജയശങ്കർ സന്ദർശനം നടത്തിയത്.
“ഇന്ത്യയുടെയും യുഎഇയുടെയും സൗഹാര്‍ദ്ദത്തിന്റെ തിളങ്ങുന്ന മാതൃകയാണ് ഈ ഹിന്ദുക്ഷേത്രം,” ജയശങ്കർ എക്സിൽ കുറിച്ചു.
ക്ഷേത്രത്തിലെ പുരോഹിതൻമാരുമായി മന്ത്രി ആശയവിനിമയം നടത്തി. യുഎഇ സർക്കാർ നൽകിയ ഭൂമിയിൽ ബോചസന്ന്വാസി അക്ഷർ പുരുഷോത്തം സൻസ്ഥാൻ എന്ന പേരിലുള്ള സംഘടനയാണ് ക്ഷേത്രം പണികഴിപ്പിച്ചത്.
യുഎഇയിലെ അബുദാബി മ്യൂസിയം പരിസരത്തുള്ള ഇന്ത്യൻ എംബസിയിൽ നടന്ന പത്താമത് അന്താരാഷ്ട്ര യോഗദിന പരിപാടികളുടെ ഉദ്ഘാടനം ജയശങ്കർ നിർവഹിച്ചു. ഏകദേശം 30 മിനിറ്റ് നേരം നീണ്ടുനിന്ന യോഗ ദിനാചരണത്തിൽ മന്ത്രി പങ്കെടുക്കുകയും ചെയ്തു. പല രാജ്യങ്ങളിൽ നിന്നും എത്തിയവർ ചടങ്ങിൽ പങ്കെടുത്തു. അബുദാബി മ്യൂസിയത്തിൽ ദിവസേന യോഗ ക്ലാസുകൾ നടക്കാറുണ്ട്. ക്ലാസിൽ പങ്കെടുക്കാറുള്ളവരെല്ലാവരും തന്നെ യോഗ ദിനാചരണത്തിന് എത്തിയിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിൽ വിവിധ മേഖലകളിലുള്ള പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായി അബുദാബി യാത്രയ്ക്ക് മുമ്പ് തന്നെ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ജയശങ്കർ പറഞ്ഞിരുന്നു. ആഗോള – പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏകദേശം 3.5 മില്യൺ ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസിസമൂഹവും ഇത് തന്നെയാണ്. സാമ്പത്തിക ഇടപെടലുകൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി 2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും സുപ്രധാനമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവെച്ചിട്ടുണ്ട്.
അതേ സമയം, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം പുതിയ തലത്തിലേക്ക് മാറിയെന്ന അന്താരാഷ്ട്ര തലത്തിലുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തി പ്രാപിച്ചതായി ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസ് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിയുടെ അവസാന വിദേശ സന്ദർശനങ്ങളിലൊന്ന് യുഎയിലേക്കും ഖത്തറിലേക്കുമായിരുന്നു.