അടുത്തമാസം മുതൽ പരമാവധി 7 മുതൽ 10 വരെ മാർക്കറ്റിംഗ് കോളുകൾ മാത്രമേ, ഒരു ദിവസം കമ്പനികൾക്ക് വിളിക്കാനാവൂ എന്ന് കസ്റ്റമർ സർവീസ് ഏജൻ്റായ സയ്യിദ് അസിം പറഞ്ഞു. ജൂണിലാണ് ടെലിമാര്‍ക്കറ്റിംഗിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചത്. ടെലിമാർക്കറ്റർമാർക്ക് ഉപഭോക്താക്കളെ വിളിക്കാൻ കഴിയുന്ന സമയപരിധിയും ഇതിൽ നിശ്ചയിച്ചിട്ടുണ്ട്. ഉത്പന്നങ്ങളോ സേവനങ്ങളോ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് ടെലിമാര്‍ക്കറ്റര്‍മാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നത്.
ഈ നിയമം ലംഘിച്ചാല്‍ 5,000 ദിര്‍ഹം(ഏകദേശം 1.13 ലക്ഷം രൂപ) മുതല്‍ 150,000 ദിര്‍ഹം(ഏകദേശം 34.24 ലക്ഷം രൂപ) വരെ പിഴ ചുമത്തപ്പെടും. ടെലിമാർക്കറ്റിംഗിനായി കമ്പനി നൽകുന്ന നമ്പറുകളിലേക്ക് മാത്രം വിളിക്കാൻ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ക്ലൈന്റുകളെ വിളിക്കാൻ വ്യക്തിഗത നമ്പർ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടന്നും യുഎഇ ആസ്ഥാനമായുള്ള ഒരു ബാങ്കിലെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് മാനേജരായ ശർമിള വ്യക്തമാക്കി.
advertisement
കൂടാതെ വൈകിട്ട് ആറുമണിക്ക് ശേഷം ഉപഭോക്താക്കളെ വിളിക്കാൻ പാടില്ല എന്ന നിബന്ധനയും ഉണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് പോകുന്ന എല്ലാ കോളുകളും ഔദ്യോഗിക ഓഫീസ് നമ്പർ ഉപയോഗിച്ചായിരിക്കണം എന്നതും കമ്പനികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
" വാഹന ഇൻഷുറൻസിന്റെ കാലാവധി കഴിയാൻ പോകുന്നവരുടെ വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. അതിനാൽ ആ തീയതിയെ അടിസ്ഥാനമാക്കി ഞങ്ങൾക്ക് കോളുകൾ ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ ഉപഭോക്താക്കളെ വിളിക്കുമ്പോൾ കമ്പനിയെയും വിളിക്കുന്ന ആളെയും അവരെ പരിചയപ്പെടുത്തേണ്ടതുണ്ട്. ഉപയോക്താക്കളുടെ കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിൽ അത് ആദ്യം തന്നെ ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യണം. സേവനങ്ങൾ സ്വീകരിക്കുന്നതിനായി ഉപഭോക്താവിൽ സമ്മർദ്ദം ചെലുത്തരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു വ്യക്തി പോളിസി വാങ്ങാൻ തയ്യാറല്ലെങ്കിൽ അവരെ മാനിക്കേണ്ടതുണ്ട്. മൂന്ന് ദിവസത്തിന് ശേഷം അവരെ വീണ്ടും ഇതിനായി വിളിക്കരുത്. പകരം നാലാം ദിവസം അവരെ വിളിച്ച് കഴിഞ്ഞ സംഭാഷണത്തെ കുറിച്ച് ഓർമ്മിപ്പിക്കാൻ സാധിക്കും "ഇൻഷുറൻസ് ദാതാവായ സെയാൻ സലീം പറഞ്ഞു.
കൂടാതെ ഉപഭോക്താവിനെ ദിവസത്തിൽ ഒന്നിലധികം തവണയോ ആഴ്ചയിൽ മൂന്ന് തവണയിൽ കൂടുതലോ വിളിക്കരുതെന്നും ടെലിമാർക്കറ്റിംഗ് കമ്പനികൾ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി ഉപഭോക്താവ് തിരക്കിലോ അല്ലെങ്കിൽ സംസാരിക്കാൻ തയ്യാറാകാത്തതുമായ സാഹചര്യങ്ങളിൽ അവരെ വിളിക്കുന്നതിനായി അനുയോജ്യമായ മറ്റൊരു സമയം കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്