വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോം രാജ്യത്തെ വർക്ക് പെർമിറ്റിനും റിസിഡൻസി പെർമിറ്റിനും ആവശ്യമായ നടപടികൾ സുഗമവും ലളിതവുമാക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഇതിലൂടെ വിസാ നടപടികൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയ്ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പൊതു - സ്വകാര്യ മേഖലകൾക്കുണ്ടാകുന്ന ചെലവ് കുറയ്ക്കാൻ പ്ലാറ്റ്ഫോം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻവെസ്റ്റ് ഇൻ ദുബായ് എന്ന പ്ലാറ്റ്ഫോം വഴി ദുബായിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക. തുടർന്ന് വർക്ക് ഇൻ യുഎഇ എന്ന പ്ലാറ്റ്ഫോം വഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. എട്ടോളം സർക്കാർ സേവനങ്ങൾക്കുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോം ആയിരിക്കും വർക്ക് ബണ്ടിൽ. പുതിയ വർക്ക് അല്ലെങ്കിൽ റെസിഡൻസി പെർമിറ്റിനുള്ള അപേക്ഷ, അവയുടെ പുതുക്കൽ നടപടികൾ, റദ്ദാക്കൽ, മെഡിക്കൽ പരിശോധന, ഐഡിക്കായുള്ള ഫിംഗർ പ്രിന്റ് എടുക്കൽ എന്നീ സേവനങ്ങൾ വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോം വഴി ലഭ്യമാകും. ഇതിലൂടെ 15 തലങ്ങൾ ഉണ്ടായിരുന്ന നടപടികൾ ഇനി അഞ്ചായി ചുരുങ്ങും ഒപ്പം 16ഓളം രേഖകൾ ആവശ്യമായിരുന്ന നടപടികൾക്ക് അഞ്ച് രേഖകൾ മതിയാകും കൂടാതെ നടപടികൾ പൂർത്തിയാക്കാൻ ഇനി ഉപഭോക്താക്കൾ രണ്ട് തവണ മാത്രം സ്ഥാപനം സന്ദർശിച്ചാൽ മതിയാകും.
advertisement
സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാനുള്ള യുഎഇയുടെ സീറോ ബ്യൂറോക്രസി പദ്ധതിയുമായി ചേർന്നാണ് വർക്ക് ബണ്ടിൽ പ്രവർത്തിക്കുക. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി), ദുബായ് ഹെൽത്ത്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എക്കണോമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയുൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളിലെ നടപടിക്രമങ്ങളെ പ്ലാറ്റ്ഫോം സമന്വയിപ്പിക്കുന്നു.