ദുബായിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണ്ണ മാല മോഷ്ടിച്ച കേസിൽ യൂറോപ്യൻ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പിഴയും കടയ്ക്ക് നഷ്ടപരിഹാരവും ഉൾപ്പെടെ ആകെ 15,000 ദിർഹം (ഏകദേശം 3.5 ലക്ഷം രൂപ) നൽകാൻ ദുബായ് മിസ്ഡിമെനേഴ്‌സ് ആൻഡ് വയലേഷൻസ് കോടതി കോടതി ഉത്തരവിട്ടു.
advertisement
5,000 ദർഹം (ഏകദേശം 1.19 ലക്ഷം രൂപ) പിഴയും, മോഷ്ടിച്ച മാലയുടെ വില നികത്താൻ 10,000 ദർഹവും (ഏകദേശം 2.39 ലക്ഷം രൂപ) ചുമത്തിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം മാർച്ചിലാണ് മോഷണം നടന്നത്. യുവതി കടയിൽ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മോഷണ വിവരമറിയുന്നത്.10,000 ദിർഹം വിലവരുന്ന ഒരു മാല ഡിസ്‌പ്ലേയിൽ നിന്ന് നഷ്ടപ്പെട്ടതായി ഒരു വിൽപ്പനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കടയിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുമ്പ് യുവതി രഹസ്യമായി മാല തന്റെ ഹാൻഡ്‌ബാഗിൽ വയ്ക്കുന്നത് ജീവനക്കാർ കണ്ടു.
പിന്നീട് ഈ ദൃശ്യങ്ങൾ പോലീസിന് കൈമാറി. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് സംശയിക്കുന്നയാളെ തിരിച്ചറിയുകയും ദിവസങ്ങൾക്കുള്ളിൽ യുവതിയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി അവരെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ, മാല എടുത്തതായി യുവതി സമ്മതിച്ചു. പക്ഷേ മാല മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും തന്റെ സഹോദരിയുടെ മരണവാർത്ത അറിഞ്ഞപ്പോഴുണ്ടായ വൈകാരിക വിഷമത്തിൽ ചെയ്തുപോയതാണെന്നും യുവതി മൊഴി നൽകി. യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും, തെളിവുകൾ മനഃപൂർവമായ ഉദ്ദേശ്യം വ്യക്തമായി കാണിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി ശിക്ഷ വിധിക്കുകയായിരുന്നു.
