തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് നയിച്ച മെഗാ രാഷ്ട്രീയ റാലിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 33 പേർ മരിച്ചു. 6 കുട്ടികളും 16 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെടെ ആകെ 33 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു.62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ നിന്നും സേലത്തുനിന്നും 40 ലധികം ഡോക്ടർമാരെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
advertisement
ആളുകൾ ബോധരഹിതരായി വീണതോടെ വിജയ് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും പൊലീസിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാലിയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ആളുകൾക്ക് അദ്ദേഹം വെള്ളം വിതരണം ചെയ്യുകയും ആംബുലൻസുകൾ ക്രമീകരിക്കുകയും ചെയ്തു.ബോധരഹിതരായവരെ ആംബുലൻസുകളിൽ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി,
മന്ത്രിമാരായ അൻബിൽ മഹേഷ്, എം.എ. സുബ്രഹ്മണ്യൻ എന്നിവരോട് സ്ഥലത്തേക്ക് ഉടൻ പോയി സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ എത്രയും വേഗം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ADGPയ്ക്ക് നിർദേശം നൽകിയതായും സ്റ്റാലിൻ പറഞ്ഞു.
വിജയ്‌യുടെ രാഷ്ട്രീയ പ്രചാരണ റാലികളിലേക്ക് വൻ ജനക്കൂട്ടം ഒഴുകിയെത്തിയതിനെ തുടർന്ന് ഡിഎംകെ നേതൃത്വത്തിലുള്ള ഭരണകൂടം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജനങ്ങളെ കാണാൻ ആഗ്രഹിക്കുന്ന തനിക്ക് എന്തിനാണ് നിങ്ങൾ നിബന്ധനകൾ ഏർപ്പെടുത്തുന്നത്. നിങ്ങളുടെ ഉദ്ദേശ്യം എന്താണ്? വീണ്ടും പറയട്ടെ, 2026 ലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണ് എന്നായിരുന്നു ഇതിന് മറുപടിയായി വിജയ് പറഞ്ഞത്.
സംഭവത്തിൽ രാഷ്ട്രപതി ദ്രൌപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, നടൻമാരായ രജനികാന്ത്, കമൽഹാസൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഇത്തരമൊരു റാലിക്ക് തമിഴ്നാട് പോലീസ് മുൻകൂട്ടി തയ്യാറെടുക്കേണ്ടതായിരുന്നുവെന്ന് ബിജെപി പറഞ്ഞു. ഡിഎംകെ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി കണക്കാക്കുകയും അതിനനുസരിച്ച് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുകയും പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞു.