നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നൽകിയാൽ കൈമാറാം എന്നായിരുന്നു രാവിലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാകിസ്താൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മർദവും പാകിസ്താനുമേൽ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാടു കർശനമാക്കുന്നു എന്ന സൂചനയും പുറത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാകിസ്താനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി യോഗം സ്ഥിതി വിലയിരുത്തി.
advertisement
അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ മോചിപ്പിക്കുന്നത് ജനീവൻ കൺവെൻഷൻ ഉടമ്പടി പ്രകാരമാണെന്നും അതിനെ സൗഹൃദപ്രകടനമായി കാണേണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സംയുക്തസേനകളുടെ പത്രസമ്മേളനത്തിൽ വ്യോമസേന എയർ വൈസ് മാർഷൽ ആർജികെ കപൂർ ഇക്കാര്യം പറഞ്ഞത്. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ആർജികെ കപൂർ പറഞ്ഞു. തുടർ നടപടികൾക്കായി കാത്തിരിക്കുന്നു. പാക് പോർവിമാനമായ F16 തകർത്തതായി വ്യോമസേന പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് മൂന്നു സേനാവിഭാഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ആർജികെ കപൂർ വ്യക്തമാക്കി.