പ്രസവശേഷം ആശുപത്രിയിൽ കുടുങ്ങിപ്പോയ യുവതിയെയും അവരുടെ നവജാതശിശുവിനെയും വീട്ടിലേക്കെത്തിക്കാൻ സൈന്യം നടത്തിയ നടപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുപ്വാര ദർദ്പോര സ്വദേശിയായ ഫരൂഖ് ഖസാനയുടെ ഭാര്യയും കുഞ്ഞുമാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോയത്. ഇവരുടെ സഹായത്തിനെത്തിയ സൈന്യം, യുവതിയെയും കുഞ്ഞിനെയും കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും സ്ട്രെച്ചറിൽ ചുമന്ന് വീട്ടിലെത്തിക്കുകയായിരുന്നു.
Also Read-തണുത്തുറഞ്ഞ് ദാൽ തടാകം; 30 വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ
advertisement
ആറടിയോളം കനത്തില്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശത്ത് ആറുകിലോമീറ്ററോളം സ്ട്രെച്ചർ ചുമന്നാണ് സൈന്യം യുവതിയെയും നവജാത ശിശുവിനെയും അവരുടെ വീട്ടിൽ സുരക്ഷിതമായി എത്തിച്ചത്. ഈ രക്ഷാദൗത്യത്തിന്‍റെ ദൃശ്യങ്ങൾ സേന തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുമുണ്ട്.'ദർദ്പോര ലോലബ് സ്വദേശിയായ ഫാരൂഖ് ഖസാനയുടെ ഭാര്യയെയും നവജാതശിശുവിനെയും ഇന്ത്യൻ ആർമി സൈനികർ 6 കിലോമീറ്ററോളം ചുമന്നു കൊണ്ടുപോയി സുരക്ഷിതമായി അവരുടെ വീട്ടിലെത്തിച്ചു' എന്നാണ് ട്വീറ്റിൽ കുറിച്ചത്.
സമാനമായ മറ്റൊരു സംഭവത്തിൽ പൂർണ്ണ ഗര്‍ഭിണിയായ ഒരു യുവതിയെയും സൈന്യം ഇതുപോലെ സഹായിച്ചിരുന്നു. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാന്‍ മറ്റുമാർഗ്ഗങ്ങളില്ലാത്തതിനാൽ ഇവരുടെ ഭർത്താവാണ് സൈന്യത്തിന്‍റെ സഹായം തേടിയത്. അർദ്ധരാത്രി ഫോൺ സന്ദേശം ലഭിച്ചതോടെ സ്ഥലത്തെത്തിയ സേനാംഗങ്ങൾ യുവതിയെ ഇത്തരത്തിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അധികം വൈകുന്നതിന് മുമ്പ് തന്നെ അവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ദിവസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ചയിൽ കശ്മീരിലെ പ്രധാന റോഡുകളെല്ലാം തന്നെ അടച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച്ചയ്ക്കിടയിലും നിരവധി സഞ്ചാരികളും കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നുണ്ട്.