സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ചതിന് പൂജ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതായി യുപിഎസ്സി പ്രസ്താവനയില്‍ അറിയിച്ചു. ''സിവില്‍ സര്‍വീസ് പരീക്ഷ-22ലെ(സിഎസ്ഇ-2022) ട്രെയ്‌നി ഉദ്യോഗാര്‍ഥിയായ പൂജ മനോരമ ദിലീപ് ഖേദ്കറിന് ജൂലൈ 18ന് യുപിഎസ്‌സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിരുന്നു. അവര്‍ വ്യാജരേഖകള്‍ നല്‍കി പരീക്ഷാ ചട്ടങ്ങളില്‍ അനുവദനീയമായ പരിധിക്ക് അപ്പുറമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തി,'' യുപിഎസ്‌സി പ്രസ്താനയില്‍ അറിയിച്ചു.
ജൂലൈ 25നകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് യുപിഎസ്‌സി 34കാരിയായ പൂജയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഓഗസ്റ്റ് നാല് വരെ അവര്‍ സമയം നീട്ടി ചോദിച്ചു. തുടര്‍ന്ന് ജൂലൈ 30വരെ സമയം അനുവദിക്കുകയും ഇത് അവസാന അവസരമാണെന്നും കൂടുതല്‍ സമയം നീട്ടി നല്‍കില്ലെന്നും യുപിഎസ്‌സി അവരെ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രതികരണം ലഭിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും യുപിഎസ്സി പൂജയോട് വ്യക്തമാക്കിയിരുന്നു. സമയം നീട്ടി നല്‍കിയിട്ടും നിശ്ചയിച്ച സമയത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കുന്നതില്‍ പൂജ പരാജയപ്പെട്ടതായി യുപിഎസ്‌സി പാനല്‍ പ്രസ്താവനയില്‍ അറിയിച്ചു.
advertisement
''ലഭ്യമായ രേഖകള്‍ ശ്രദ്ധാ പൂര്‍വം പരിശോധിച്ചു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. സിവില്‍ സര്‍വീസ് പരീക്ഷ-2022ലെ അവരുടെ താത്കാലിക പദവി റദ്ദാക്കുകയും ഭാവിയിലെ എല്ലാ പരീക്ഷകളില്‍ നിന്നും അവരെ സ്ഥിരമായി ഡീബാര്‍ ചെയ്യുകയും ചെയ്തു,'' പ്രസ്താവന വ്യക്തമാക്കി.
ഈ കേസിന്റെ പശ്ചാത്തലത്തിൽ 2009 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഐഎഎസ് സ്‌ക്രീനിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ല്‍ പരം ഉദ്യോഗാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിച്ചതായി പാനല്‍ അറിയിച്ചു. പരിശോധനയിൽ മറ്റൊരു വിദ്യാര്‍ഥിയും സിഎസി നിയമങ്ങള്‍ പ്രകാരം അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നേടിയതായി കണ്ടെത്തിയിട്ടില്ലെന്നും അവര്‍ അറിയിച്ചു. പൂജ മനോരമ ദിലീപ് ഖേദ്കര്‍ യുപിഎസ്‌സിയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിന്(എസ്ഒപി) അവരുടെ പേരിനൊപ്പം മാതാപിതാക്കളുടെ പേരും മാറ്റിയതിനാല്‍ അവര്‍ നടത്തിയ തട്ടിപ്പുകള്‍ തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ഭാവിയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എസ്ഒപി കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും യുപിഎസ്‌സി അറിയിച്ചു.
ജൂണിലാണ് പൂജയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. ഐഎസ്എസ് ട്രെയിനികള്‍ക്ക് അനുവദനീയമല്ലാത്ത കാര്‍, സ്റ്റാഫുകള്‍, ഓഫീസ് തുടങ്ങിയ അനുകൂല്യങ്ങള്‍ പൂജ ഉപയോഗിക്കുന്നുവെന്ന് കാട്ടി മഹാരാഷ്ട്രയിലെ പൂനെ ജില്ലയുടെ കളക്ടര്‍ സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രടഠറി സുജാത സൗനിക്കിന് കത്തെഴുതിയതോടെ സംഭവങ്ങള്‍ പുറത്തുവന്നത്. അതിനുശേഷം പദവി ദുരുപയോഗം ചെയ്തതിന് പൂജയെ വാഷിമിലേക്ക് സ്ഥലം മാറ്റി.
ഇതിന് പിന്നാലെ ഐഎഎസ് തെരഞ്ഞെടുപ്പും വിവാദത്തിലായി. ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള ഇളവ് മാനദണ്ഡങ്ങള്‍ അവര്‍ പ്രയോജനപ്പെടുത്തിയതായും കണ്ടെത്തി. ഭിന്നശേഷിക്കാര്‍ക്കുള്ള ഇളവിന് അര്‍ഹതയുണ്ടോയെന്ന് കണ്ടെത്താനുള്ള നിര്‍ബന്ധിത പരിശോധനയ്ക്കും അവര്‍ ഹാജരായിട്ടില്ലെന്നും കണ്ടെത്തി.
