തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായിരുന്ന എം. കരുണനിധി നിരീശ്വരവാദത്തിൽ മുറുകെ പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു. ശ്രീരാമനെയും രാമായണത്തിന്റെ രചയിതാവായ വാൽമീകിയെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ ഏറെ ചർച്ചയായിട്ടുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എം. കെ സ്റ്റാലിനും. തമിഴ്നാട് രാഷ്ട്രീയത്തിലെ സമകാലീന നേതാക്കളിൽ അറിയപ്പെടുന്ന നിരീശ്വരവാദിയാണ് എം. കെ സ്റ്റാലിൻ. എന്നാൽ അദ്ദേഹത്തിന്‍റെ തത്വചിന്തയ്ക്ക് വിരുദ്ധമായ കാര്യമാണ് ഇന്ന് സംഭവിച്ചത്. തമിഴ്നാട് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്റ്റാലിൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത് ശുഭ മുഹൂർത്തത്തിലാണ്.
advertisement
യമകണ്ഡവും രാഹുവും ഒഴിവാക്കി ഉച്ചയ്ക്കു 12.30ന് ശേഷമാണ് സ്റ്റാലിൻ പത്രിക സമർപ്പണം നടത്തിയത്. നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറെ അനുയോജ്യമായ ദിവസമാണ് ഇന്ന്. ഈ ദിനത്തിൽ തന്നെ ശുഭകരമായ മുഹൂർത്തത്തിലാണ് സ്റ്റാലിൻ പത്രിക നൽകിയത്. കരുണാനിധിയുടെ ചെറുമകനും നിരീശ്വരവാദം പിന്തുടരുന്നയാളുമായ ഉദയനിധി സ്റ്റാലിന്റെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. അദ്ദേഹം ഉച്ചയ്ക്ക് 1:47 ന് ആണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യമകണ്ഡവും രാഹുകാലവും ഒഴിവാക്കി ആയിരുന്നു ഇത്.
Also Read- Assembly Elections 2021| നിയമസഭാ തെരഞ്ഞെടുപ്പ്: പ്രാദേശിക ഭാഷാ സേവനങ്ങളുമായി ട്വിറ്റർ
ചലച്ചിത്രതാരവും രാഷ്ട്രീയ നേതാവുമായ കമലഹാസനാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ച മറ്റൊരു പ്രമുഖൻ. ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചുവളർന്ന കമൽഹാസൻ ചെറുപ്പത്തിൽ വിശ്വാസത്തെ മുറുകെ പിടിച്ചിരുന്നയാളാണ്. മന്ത്രങ്ങൾ ഉരുവിട്ടിരുന്ന ബാല്യകാലമായിരുന്നു കമലിന്‍റേത്. എന്നാൽ കൌമാരത്തിലേക്ക് കടന്നതോടെ കമലും നിരീശ്വരവാദിയായി മാറി. പിൽക്കാലത്ത് ഭൌതികവാദം മുറുകെ പിടിച്ച കമലും ഇന്ന് പത്രിക സമർപ്പിച്ചത് ശുഭ മുഹൂർത്തത്തിലാണ്. കോയമ്പത്തൂരിൽ മത്സരിക്കുന്ന കമൽഹാസൻ ഉച്ചയ്ക്ക് 2.20നാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. അതായത് യമകണ്ഡകാലവും രാഹുകാലവും ഒഴിവാക്കിയായിരുന്നു കമലന്‍റെ പത്രികാ സമർപ്പണം നടന്നത്.
കേരളത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ യുഡിഎഫിനേക്കാളും ബിജെപിയേക്കാൾ ഒരു പടി മുന്നിലായിരുന്നു എൽഡിഎഫ്. അതുകൊണ്ടുതന്നെ പ്രചരണത്തിൽ ആദ്യ ഘട്ടം പൂർത്തിയാക്കുന്ന എൽ ഡി എഫ് നേതാക്കളിൽ പ്രമുഖരും ഇന്നു തന്നെ നാമനിർദേശ പത്രിക സമർപ്പിച്ചു. കണ്ണൂരിലെ ധർമ്മടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 11 മണിയോടെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വരണാധികാരിയായ കണ്ണൂർ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണർ മുമ്പാകെയാണ് പിണറായി വിജയൻ പത്രിക സമർപ്പിച്ചത്. സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് ജില്ലാ സെക്രട്ടറി എം. വി ജയരാജൻ ഉൾപ്പടെയുള്ള എൽ ഡി എഫ് നേതാക്കൾക്കൊപ്പമാണ് പിണറായി വിജയൻ പത്രികാ സമർപ്പണത്തിന് എത്തിയത്. കോവിഡ് സാഹചര്യത്തിൽ വലിയ ആൾക്കൂട്ടം ഒഴിവാക്കിയാണ് അദ്ദേഹത്തിന്‍റെ പത്രികാസമർപ്പണം നടന്നത്.
സംസ്ഥാനത്ത് ഇന്ന് ആകെ 98 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ആദ്യ ദിനമായിരുന്നു ഇന്ന്. ഏറ്റവുമധികം പേർ പത്രിക നൽകിയത് പാലക്കാട് ജില്ലയിലാണ്. അവിടെ 30 പേരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർഥികളെല്ലാം ഇന്ന് പത്രിക സമർപ്പിച്ചു. കണ്ണൂർ- അഞ്ച്, വയനാട്- ഒന്ന്, കോഴിക്കോട്- ഒന്ന്, മലപ്പുറം- രണ്ട്, പാലക്കാട്- 30, തൃശൂർ- ഏഴ്, എറണാകുളം- 11, കോട്ടയം- 12, ആലപ്പുഴ- അഞ്ച്, പത്തനംതിട്ട- നാല്, കൊല്ലം- എട്ട്, തിരുവനന്തപുരം- 12 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്ന് പത്രിക സമർപ്പിച്ചവരുടെ എണ്ണം.
