പശു ശാസ്ത്ര പരീക്ഷ എല്ലാ വർഷവും നടത്തുമെന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായി കതിരിയ പറഞ്ഞു. പ്രൈമറി, സെക്കന്ററി, കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഓൺലൈൻ ആയി നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പരീക്ഷയ്ക്ക് യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല.
Also Read- 'വിദ്യാർത്ഥികളെ പശുക്കളെക്കുറിച്ച് ബോധവാൻമാരാക്കാൻ'; ദേശീയ പശുശാസ്ത്ര പരീക്ഷ ഫെബ്രുവരി 25ന്
advertisement
നാടൻ പശുക്കളെക്കുറിച്ച് യുവജനങ്ങൾക്കിടയിലും പൗരൻമാർക്കിടയിലും അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പശു ശാസ്ത്രത്തെക്കുറിച്ച് ദേശീയതലത്തിൽ പരീക്ഷ നടത്താൻ രാഷ്ട്രീയ കാമധേനു ആയോഗ് തീരുമാനിച്ചതെന്ന് കതിരിയ മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്രീയമായ തെളിയിക്കപ്പെടാത്ത കാര്യങ്ങളടക്കമുള്ളവയാണ് 54 പേജുള്ള സിലബസിലുള്ളതെന്ന് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. ജേഴ്സി പശുവിനെക്കാളും വിദേശ ഇനം പശുക്കളെക്കാളും നാടൻ പശുവാണ് നല്ലതെന്നും സിലബസിൽ പറയുന്നു. ഇതിന് പറയുന്ന ന്യായമാണ് രസകരം. നാടൻ പശുവിന്റെ പാൽ മഞ്ഞ നിറം കലർന്നതാണ്. പാലിൽ സ്വർണാംശം ഉള്ളതുകൊണ്ടാണിതത്രെ. ജേഴ്സി പശുവിന്റെ കുടിക്കുന്ന കുഞ്ഞുങ്ങളിൽ ഓട്ടിസവും പ്രമേഹവും അടക്കമുള്ള രോഗങ്ങൾ ഉണ്ടാകാമെന്നും പെട്ടെന്ന് കുഴഞ്ഞുവീണുമരിക്കുന്നതടക്കമുള്ള പ്രശ്നങ്ങളുണ്ടാകാമെന്നും പറയുന്നു.
ഇന്ത്യൻ പശുക്കൾ ബുദ്ധിയുള്ളവരാണെന്നും വൃത്തികെട്ട സ്ഥലങ്ങളിൽ അവ കിടക്കാറില്ലെന്നും പറയുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് പെരുമാറാനുള്ള കഴിവ് അവയ്ക്കുണ്ടെന്നും സിലബസിൽ പറയുന്നു. വിദേശ ഇനങ്ങളെ പോലയല്ല, മോശം കാലാവസ്ഥയെ അതിജീവിക്കാൻ നാടൻ പശുക്കൾക്കാകുമെന്നും പറയുന്നു.
നാടൻ പശുവിന്റെ മൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന മരുന്നുകളെ പറ്റിയും സിലബസിൽ പറയുന്നുണ്ട്. കഫം, ചുമ, കുടൽ സംബന്ധമായ അസുഖങ്ങൾ, കണ്ണ് രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾ, കരൾ രോഗം, അണുബാധ, ശ്വാസതടസം ഉൾപ്പെടെയുള്ളവക്ക് ഗോമൂത്രം ഔഷധമാണെന്നാണ് പരാമർശിക്കുന്നത്.
Also Read- Kerala Rain| ജനുവരി 12 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
വിദ്യാർഥികൾ സാധാരണയായി പരീക്ഷകളിൽ മികച്ച സ്കോർ നേടാൻ ആഗ്രഹിക്കുന്നുവെന്ന് ഹോമിഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസർ അനികേത് സുലെ പറഞ്ഞു. ഇതിനായി അവർ ഇതുപോലുള്ള 'തെറ്റായ വിവരങ്ങൾ' പഠിക്കുകയും അത് ശരിയാണെന്ന ധാരണ വളരെക്കാലം അവരിൽ നിലനിൽക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
പശുവിന്റെ ശരീരം നിരസിച്ച ഒന്നാണ് ഗോമൂത്രം എന്ന് സുലെ വിശദീകരിക്കുന്നു. "പശുവിന് ദഹിക്കാൻ കഴിയാത്ത ചിലതാണ് അത് പുറത്തേക്ക് വിടുന്നത്. അതിനാൽ, ഈ സാധാരണ യുക്തികൊണ്ട് പോലും, പശു മൂത്രം ഔഷധം കണ്ടെത്താൻ ശ്രമിക്കുന്നതിന് യാതൊരു അർത്ഥവുമില്ല. " - അദ്ദേഹം കൂട്ടിച്ചേർത്തു.
നെഗറ്റീവ് എനർജി മൂലം ത്വക്കിലുണ്ടാകുന്ന കുരുക്കങ്ങൾക്ക് ഗോമൂത്രം രോഗശാന്തിയിലേക്ക് നയിക്കുമെന്നും സിലബസിൽ അവകാശപ്പെടുന്നു. ചാണകത്തിൽ ആന്റി- റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഉണ്ടെന്നാണ് ഇതിൽ അവകാശപ്പെടുന്ന മറ്റൊരു കാര്യം. പ്രകൃതി ശാസ്ത്രജ്ഞരായ എം എം ബജാജ്, ഇബ്രാഹിം, വിജയരാജ് സിംഗ് എന്നിവരുടെ ഒരു സിദ്ധാന്തത്തിലാണ് ബീഫ് ഉപയോഗിക്കുന്നതിനെ 'മോശം കർമ്മ'വുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്. അതേ അധ്യായത്തിൽ തന്നെ ഗോവധത്തെ ഭൂകമ്പവുമായി ബന്ധപ്പെടുത്തുന്നു. മൃഗങ്ങളെ കശാപ്പുചെയ്യുന്നതും ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ടെന്നാണ് പ്രബന്ധത്തിൽ പറയുന്നത്.
എന്നാൽ, ഇത്തരം സിദ്ധാന്തങ്ങൾ വൈകാരിക തലത്തിൽ മാത്രമേ പ്രവർത്തിക്കൂവെന്നു സുലെ പറയുന്നു. ഗവേഷണങ്ങൾ നടത്തിയാൽ ഈ പറയുന്നതൊന്നുമല്ല വസ്തുതയെന്ന് സർക്കാർ അതോറിറ്റിക്ക് ബോധ്യമാകും. അതിനാൽ അവർ അതിന് ശ്രമിക്കില്ലെന്നും അദ്ദേഹം പറയുന്നു.