'പല വസ്തുതകളും അവർ മറച്ചു വയ്ക്കുകയാണ്. തനിക്കെതിരെ പൊലീസ് കേസുകൾ നിലവിലുണ്ടെന്ന കാര്യം മറച്ചു വച്ചാണ് നന്ദീഗ്രാമിൽ നാമനിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തിരമായി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്' മാധ്യമങ്ങളോട് സംസാരിക്കവെ സുവേന്ദു അറിയിച്ചു.
'തെരഞ്ഞെടുപ്പ് കമ്മീഷനിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. അവർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പാണ്. ആറ് കേസുകളും സിബിഐ ഫയൽ ചെയ്ത കേസും മമതയ്ക്കെതിരെയുണ്ട്. അതവർ മറച്ചു വയ്ക്കുകയാണ്. തനിക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിവരങ്ങൾ അവർ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ തൃണമൂൽ കോൺഗ്രസ് പാർട്ടി അധ്യക്ഷ ശ്രീമതി മമതാ ബാനർജി സമർപ്പിച്ച നാമനിർദേശം എതിർക്കണമെന്ന് അഭ്യർഥിക്കുകയാണ്' തെരഞ്ഞെടുപ്പ് ഏജന്‍റ് വഴി ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച കത്തിൽ അധികാരി ആരോപിക്കുന്നു. മമതയ്ക്കെതിരായ കേസുകളുടെ മുഴുവൻ വിവരങ്ങളും ഇയാൾ കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.
advertisement
അതേസമയം സുവേന്ദുവിന്‍റെ ആരോപണങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നന്ദിഗ്രാം സീറ്റ് നഷ്ടപ്പെടാൻ പോകുന്നുവെന്ന ആശങ്കയിലാണ് ഇത്തരം ആരോപണങ്ങൾ സുവേന്ദു ഉന്നയിക്കുന്നതെന്നാണ് ആരോപണം.'സുവേന്ദു അധികാരിക്ക് നന്ദിഗ്രാം സീറ്റ് നഷ്ടപ്പെടാൻ പോകുന്നു എന്നതിനുള്ള സൂചനകളാണ് ഇത്തരം ആരോപണങ്ങൾ. ഇക്കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പ്രതികരിക്കട്ടെ അപ്പോൾ അയാളുടെ ആരോപണങ്ങൾക്ക് ഞങ്ങൾ മറുപടി നൽകും' തൃണമൂൽ വക്താവ് കുണാൽ ഘോഷ് അറിയിച്ചു.
മമതയുടെ അടുത്ത അനുയായികളിലൊരാളായിരുന്ന സുവേന്ദു അധികാരി ഈയടുത്താണ് തൃണമുൽ വിട്ട് ബിജെപിയിലേക്ക് കുടിയേറിയത്. ഇയാൾ തൃണമുൽ സ്ഥാനാർഥിയായ മത്സരിച്ചിരുന്ന മണ്ഡലമാണ് നന്ദിഗ്രാം. എന്നാൽ ഇത്തവണ ബിജെപി സ്ഥാനാർഥിയായി ആണ് സുവേന്ദു ഇവിടെ മത്സരിക്കാനിറങ്ങുന്നത്.
2007ൽ അന്നത്തെ ഇടതുസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമത്തെത്തുടർന്ന് ശ്രദ്ധേയമായ നന്ദിഗ്രാം പശ്ചിമ ബംഗാളിലെ ഒരു 'ഹൈ പ്രൊഫൈൽ' മണ്ഡലമാണ്. തന്‍റെ പരമ്പരാഗത സീറ്റായ തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂരിൽ സുഹൃത്തും സഹപ്രവർത്തകനുമായ സോവന്ദേബ് ഛതോപാധ്യായയ്ക്ക് കൈമാറിയാണ് മമത ബാനർജി നന്ദീഗ്രാമിൽ പോരാട്ടത്തിനിറങ്ങുന്നത്.
