കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക ബി ജെ പി പുറത്തിറക്കി. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ജനവിധി തേടുന്ന 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയെയാണ് നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്. 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായാണ് നടത്തുന്നത്.
തൃണമൂലില്‍ ആയിരുന്നപ്പോള്‍ മമതയുടെ അടുത്ത അനുയായി ആയിരുന്നു സുവേന്ദു. മമതാ സര്‍ക്കാരിലെ ഗതാഗത- പരിസ്ഥിതി വകുപ്പു മന്ത്രിയായിരുന്ന സുവേന്ദു ഡിസംബറിലാണ് രാജിവെച്ച് ബി ജെ പിയില്‍ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു സുവേന്ദു ബി ജെ പി അംഗത്വം സ്വീകരിച്ചത്. 2016 ല്‍ നന്ദിഗ്രാമില്‍നിന്നാണ് സുവേന്ദു നിയമസഭയിലെത്തിയത്. തെരഞ്ഞെടുപ്പില്‍ താന്‍ ഒരു മണ്ഡലത്തില്‍നിന്നേ മത്സരിക്കുന്നുള്ളൂവെന്നും അത് നന്ദിഗ്രാം ആണെന്നും വെള്ളിയാഴ്ച മമത പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഭവാനിപുറില്‍നിന്നോ നന്ദിഗ്രാമില്‍നിന്നോ ജനവിധി തേടുമെന്നായിരുന്നു മമത പറഞ്ഞിരുന്നത്. താന്‍ നന്ദിഗ്രാമില്‍ തന്നെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചതോടെ കടുത്ത പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്.
Also Read-ലക്ഷ്യമിട്ടത് വി.ഡി സതീശനെയോ? 4 തവണ ജയിച്ചവരെ മാറ്റണമെന്ന നിബന്ധന പൊളിഞ്ഞത് ആ ഫോൺ കോളിൽഡോ. അംബുജാക്ഷ മഹന്തി(പടാഷ്പുര്‍), സുനിത സിംഘ(കാന്തി ഉത്തര്‍), ശന്തനു പ്രമാണിക് (ഖേജുരി), അരൂപ് കുമാര്‍ ദാസ്(എഗ്ര), ബാകുല്‍ മുര്‍മു(നയഗ്രാം) തുടങ്ങിയവരാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം മുന്‍ ഐ പി എസ് ഓഫീസര്‍ ഭാരതി ഘോഷ്(ദേബ്ര), അമൂല്യ മെയ്തി(സബാങ്), ശീതല്‍ കപട്(ഘട്ടല്‍), താപഷി മൊണ്ടല്‍(ഹാല്‍ദിയ) തുടങ്ങിയവര്‍ രണ്ടാംഘട്ടത്തില്‍ ജനവിധി തേടും. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
'ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും''ഞാൻ ഒരു വാഗ്ദാനം ചെയ്താൽ അത് ഞാൻ പാലിക്കും' എന്നാണ് നന്ദിഗ്രാമിൽ മത്സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മമത വിശദീകരിക്കുന്നത്. മമതയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ഇപ്പോൾ എതിരാളിയുമായ സുവേന്ദു അധികാരി 2016 ൽ മത്സരിച്ച് ജയിച്ച സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന കാര്യം ഇക്കഴിഞ്ഞ ഡിസംബറിലാണ് തൃണമൂൽ അധ്യക്ഷ കൂടിയായ മമത അറിയിച്ചത്. നന്ദിഗ്രാമിൽ വച്ചു തന്നെ നടന്ന റാലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായതെന്നും ശ്രദ്ധേയമാണ്. അന്ന് നൽകിയ വാക്ക് പാലിച്ച് അതേ മണ്ഡലത്തിൽ തന്നെ മത്സരിക്കാനിറങ്ങുകയാണ് മമത.
2007ൽ അന്നത്തെ ഇടതുസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമത്തെത്തുടർന്ന് ശ്രദ്ധേയമായ നന്ദിഗ്രാം പശ്ചിമ ബംഗാളിലെ ഒരു 'ഹൈ പ്രൊഫൈൽ' മണ്ഡലമാണ്. തന്‍റെ പരമ്പരാഗത സീറ്റായ തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂരിൽ സുഹൃത്തും സഹപ്രവർത്തകനുമായ സോവന്ദേബ് ഛതോപാധ്യായയ്ക്ക് കൈമാറിയെന്ന കാര്യവും മമത ബാനർജി വ്യക്തമാക്കി. അൻപത് വനിതകൾ ഉൾപ്പെടെ 291 സ്ഥാനാർഥികളുടെ പട്ടിക മമത പുറത്തുവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.