ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം ഭൂരിപക്ഷം നേടി, 125 സീറ്റുകളാണ് എൻഡിഎ നേടിയത്. ആർജെഡി-കോൺഗ്രസ്-സിപിഐ (എംഎൽ) മഹാഗത്ബന്ധന് 110 സീറ്റുകൾ മാത്രമാണ് നേടാനായത്. 75 സീറ്റുകളുള്ള ആർജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാണെങ്കിലും 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 എണ്ണത്തിൽ മാത്രമാണ് ജയിച്ചത്.
ബിഹാർ രാഷ്ട്രീയത്തിൽ പരിചയമില്ലാത്ത സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുത്തതുവഴി കോൺഗ്രസ് മഹാഗത്ബന്തനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറിയെന്ന് തിവാരി പറഞ്ഞു. 70 സ്ഥാനാർത്ഥികളെ അവർ നിർത്തി. പക്ഷേ 70 പൊതു റാലികൾ പോലും കോൺഗ്രസ് നടത്തിയിട്ടില്ല. മൂന്ന് ദിവസത്തേക്ക് രാഹുൽ ഗാന്ധി വന്നു, പ്രിയങ്ക (ഗാന്ധി) വന്നില്ല, ബീഹാറുമായി പരിചയമില്ലാത്തവരാണ് കോൺഗ്രസിനുവേണ്ടി ഇവിടെയെത്തിയത്. ഇത് ശരിയായില്ല, ”- ശിവാനന്ദ് തിവാരി പറഞ്ഞു.
advertisement
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബീഹാറിൽ തിരഞ്ഞെടുപ്പ് സമയത്ത് ഒരു വിനോദയാത്രയിൽ ആയിരുന്നുവെന്ന് തിവാരി ആരോപിച്ചു. ഷിംലയിൽ ഇരുവരും പിക്നിക് നടത്തുകയായിരുന്നു. ഇങ്ങനെയാണ് തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെ നയിക്കേണ്ടത്? കോൺഗ്രസ് പാർട്ടി രീതി ബിജെപിയ്ക്ക് ഗുണം ചെയ്യുന്നുവെന്ന് ആരോപണം ശരിവെക്കുന്നതാണ് ഇതെന്നും തിവാരി പറഞ്ഞു.
കോൺഗ്രസിന്‍റെ പ്രശ്നങ്ങൾ ബീഹാറിൽ മാത്രമുള്ളതല്ലെന്നും ഈ രീതി മറ്റു സംസ്ഥാനങ്ങളിലും കാണാമെന്നും തിവാരി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കാൻ ശ്രമിക്കും. എന്നാൽ കൂടുതൽ സീറ്റുകളിൽ ജയം നേടാൻ അവർക്ക് സാധിക്കുന്നില്ല. കോൺഗ്രസ് ഇതിനെക്കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “കോൺഗ്രസിന് 70 സീറ്റുകൾ നൽകാൻ ഞങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അവർക്ക് ലഭിച്ച സീറ്റുകളിൽ മത്സരം എളുപ്പമുള്ളതല്ലാത്തതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയില്ലെന്ന് കോൺഗ്രസിനും അറിയാമായിരുന്നു"-തിവാരി പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറിയും ബീഹാറിലെ മുതിർന്ന നേതാവുമായ താരിഖ് അൻവറും മഹാസഖ്യം സീറ്റ് വിഭജനം നടത്തിയതിൽ പാളിച്ചകളുണ്ടായതായി സമ്മതിച്ചിട്ടുണ്ട്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തന സമിതി അംഗമായിരുന്ന അൻവർ പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. ആത്മപരിശോധനയ്ക്ക് ഹൈക്കമാൻഡ് തയാറാണെന്നും തെരഞ്ഞെടുപ്പ് വേളയിൽ നേതൃത്വം സാധ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി സംസ്ഥാനത്ത് നിരവധി പൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നതായും അൻവർ പറയുന്നു.