ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പ്രതിസന്ധിയിലായി രാഷ്ട്രീയ ജനതാദൾ (ആർജെഡി). ഐആർസിടിസി അഴിമതി കേസിൽ പാർട്ടി സ്ഥാപകനും പ്രസിഡന്റുമായ ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെ ഡൽഹി കോടതി ക്രിമിനൽ കേസുകൾ ചുമത്തി.അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോടതി ഉത്തരവ്.
advertisement
ഡൽഹി റൗസ് അവന്യൂ കോടതി ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി ബാർ ആൻഡ് ബെഞ്ചിന്റെ റിപ്പോർട്ട് പറയുന്നു.റൗസ് അവന്യൂ കോടതികളിലെ പ്രത്യേക ജഡ്ജി (പിസി ആക്ട്) വിശാൽ ഗോഗ്നെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ലാലു പ്രസാദ് യാദവിനെതിരെ അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയ കോടതി, റാബ്രി ദേവിക്കും തേജസ്വി യാദവിനും എതിരെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഐആർസിടിസിയുടെ രണ്ട് ഹോട്ടലുകളുടെ പ്രവർത്തന കരാറുകൾ സ്വകാര്യ സ്ഥാപനത്തിന് നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്.2004 മുതൽ 2009 വരെ ലാലു യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകൾ കൃത്രിമമായ ടെൻഡർ പ്രക്രിയയിലൂടെ സുജാത ഹോട്ടൽസ് എന്ന കമ്പനിക്ക് പാട്ടത്തിന് നൽകിയതായും, പകരമായി കോടിക്കണക്കിന് രൂപയുടെ ഭൂമി റാബ്റി ദേവിയുമായും തേജസ്വി യാദവുമായും ബന്ധമുള്ള ഒരു കമ്പനിക്ക് മാർക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കൈമാറിയതായുമാണ് ആരോപണം.ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
തിങ്കളാഴ്ചത്തെ നടപടിക്രമങ്ങൾക്കിടെ, ലാലു യാദവിനെ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു, ടെൻഡർ വ്യവസ്ഥകളെ സ്വാധീനിച്ചു, കൊച്ചാർ കുടുംബത്തിൽ നിന്ന് വിലകുറഞ്ഞ ഭൂമി വാങ്ങാൻ ഗൂഢാലോചന നടത്തി, ഈ ഭൂമികളുടെ നിയന്ത്രണം കുടുംബാംഗങ്ങൾക്ക് കൈമാറാൻ മറ്റ് പ്രതികളുമായി സഹകരിച്ചു എന്നിവയാണ് ലാലുപ്രസാദിനെതിരെയുള്ള കുറ്റപത്രത്തിലുള്ളത്. കേസിന്റെ വിചാരണ ഒക്ടോബർ 27 മുതൽ ആരംഭിക്കും.