കെ രാധാകൃഷ്ണന്‍, അമ്ര റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിതാനന്ദം എന്നീ എംപിമാരാണ് ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ നാലാം തീയതി വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഞങ്ങള്‍ എതിര്‍ക്കുകയാണെന്നും ഈ എതിര്‍പ്പ് സഭയില്‍ അവതരിപ്പിക്കേണ്ടതാണെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചതായാണ് വിവരം.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നാണ് കെസിബിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
Also Read - Waqf| വഖഫ് നിയമ ഭേദഗതി ബില്ല് ബുധനാഴ്ച ലോക്സഭയിൽ; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം
ഇന്ന് നടന്ന വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള കാര്യോപദേശക സമിതി യോഗത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി. പ്രതിപക്ഷ പാർട്ടികൾ ചർച്ചയ്ക്ക് 12 മണിക്കൂർ സമയം ആവശ്യപ്പെട്ടെങ്കിലും, മണിപ്പൂർ വിഷയത്തിൽ ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയമുള്ളതിനാല്‍ ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു. തൽഫലമായി, വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ച സർക്കാർ എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി. ഈ അഭിപ്രായവ്യത്യാസം യോഗത്തിനിടെ ചൂടേറിയ തർക്കത്തിന് കാരണമായി, തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം. ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. അതേസമയം കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ആശയക്കുഴപ്പത്തിലാണ്. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും പരസ്യ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല. ജെഡിയുവിലും അഭിപ്രായഭിന്നതയുള്ളതായി സൂചനകളുണ്ട്. ബില്ലിനെതിരെ ബിഹാറിലെ ജെഡിയു എംഎല്‍എ ഗുലാം ഗൗസ് രംഗത്തെത്തി.