Waqf| വഖഫ് നിയമ ഭേദഗതി ബില്ല് ബുധനാഴ്ച ലോക്സഭയിൽ; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ബുധനാഴ്ച സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ബുധനാഴ്ച സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.
സഭയിൽ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി ബുധനാഴ്ച രാവിലെ 9.30ന് പാർട്ടി എംപിമാരുടെ യോഗം കോൺഗ്രസ് വിളിച്ചുകൂട്ടി. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ല. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്.
ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്ന ആകെ സമയം എട്ട് മണിക്കൂറായിരിക്കുമെന്നും, സഭയുടെ സമവായത്തെ ആശ്രയിച്ച് കൂടുതൽ സമയം നൽകാമെന്നും സമ്മതിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കൂട്ടിച്ചേർത്തു. “ചർച്ചയ്ക്കുള്ള സമയം നീട്ടണമെന്ന് സഭയ്ക്ക് തോന്നുന്നുവെങ്കിൽ, സമയം നീട്ടാം,” റിജിജു തുടർന്നു.
advertisement
“എന്നാൽ അവർ (പ്രതിപക്ഷം) എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ചർച്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, എനിക്ക് അത് നിർത്താൻ കഴിയില്ല. ഞങ്ങൾക്ക് ചർച്ച വേണം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്, ഭേദഗതി ബില്ലിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ നിലപാടാണ് രാജ്യം കേൾക്കാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം. ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. അതേസമയം കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ആശയക്കുഴപ്പത്തിലാണ്. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും പരസ്യ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല. ജെഡിയുവിലും അഭിപ്രായഭിന്നതയുള്ളതായി സൂചനകളുണ്ട്. ബില്ലിനെതിരെ ബിഹാറിലെ ജെഡിയു എംഎല്‍എ ഗുലാം ഗൗസ് രംഗത്തെത്തി.
advertisement
വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള കാര്യോപദേശക സമിതി യോഗത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി. പ്രതിപക്ഷ പാർട്ടികൾ ചർച്ചയ്ക്ക് 12 മണിക്കൂർ സമയം ആവശ്യപ്പെട്ടെങ്കിലും, മണിപ്പൂർ വിഷയത്തിൽ ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയമുള്ളതിനാല്‍ ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു. തൽഫലമായി, വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ച സർക്കാർ എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി. ഈ അഭിപ്രായവ്യത്യാസം യോഗത്തിനിടെ ചൂടേറിയ തർക്കത്തിന് കാരണമായി, തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
വഖഫ് ഭേദഗതി ബില്ലിനെ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ മുസ്ലീം സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചു.
advertisement
Summary: Union Parliamentary Affairs Minister Kiren Rijiju on Tuesday said that the Waqf (Amendment) Bill will be taken up for consideration and passage in the Lok Sabha on Wednesday, with an 8-hour discussion allocated for its deliberation.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 01, 2025 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Waqf| വഖഫ് നിയമ ഭേദഗതി ബില്ല് ബുധനാഴ്ച ലോക്സഭയിൽ; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം