ജൂൺ 15 വരെ ഈ മേഖലയിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ജൂൺ 15 വരെ മധ്യ അറബിക്കടലിലും വടക്കൻ അറബിക്കടലിലും സൗരാഷ്ട്ര-കച്ച് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ ഉള്ളവർ തീരത്തേക്ക് മടങ്ങാനും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഓരോ പ്രദേശത്തെയും സ്ഥിതിഗതികൾ പതിവായി പരിശോധിച്ച് ഉചിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വകുപ്പ് നിർദേശം നൽകി.
advertisement
‘ബിപാർജോയ്’ ചുഴലിക്കാറ്റിന്റെ സഞ്ചാര ദിശ
ഞായറാഴ്ച വൈകുന്നേരം 4:30 ന് കിഴക്കൻ മധ്യ അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപാർജോയ്’ ചുഴലിക്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങി. മുംബൈയിൽ നിന്ന് 550 കിലോമീറ്റർ പടിഞ്ഞാറ്, പോർബന്തറിന് 450 കിലോമീറ്റർ തെക്ക്- തെക്ക് പടിഞ്ഞാറ്, ദ്വാരകയിൽ നിന്ന് 490 കിലോമീറ്റർ തെക്ക്- തെക്ക് പടിഞ്ഞാറ്, കച്ചിലെ നാലിയയിൽ നിന്ന് 570 കിലോമീറ്റർ തെക്ക്- തെക്ക് പടിഞ്ഞാറ്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് 750 കിലോമീറ്റർ തെക്ക് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാകും ചുഴലിക്കാറ്റ് എത്തുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 15 ന് ഉച്ചയോടെ മാൻഡ്‌വി (ഗുജറാത്ത്), കറാച്ചി (പാകിസ്ഥാൻ) എന്നിവയ്‌ക്ക് ഇടയിൽ സൗരാഷ്ട്ര, കച്ച്, തൊട്ടടുത്തുള്ള പാകിസ്ഥാൻ തീരങ്ങൾ എന്നിവിടങ്ങളിലെ തീരങ്ങളിൽ തൊടാനാണ് സാധ്യത. മണിക്കൂറിൽ 125 -135 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഗുജറാത്തിലെ കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, മോർബി, ജുനഗർ, രാജ്‌കോട്ട് എന്നിവയുൾപ്പെടെ നിരവധി ജില്ലകൾ ചുഴലിക്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങൾ നേരിട്ടേക്കാം എന്നാണ് സൂചന. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായി തകരുകയോ ചെയ്യാനിടയുണ്ട്. വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാകാം, കാറ്റിൽ പറന്ന് വരാനിടയുള്ള വസ്തുക്കൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കുന്ന നാശത്തിൽ ഉൾപ്പെടുന്നു. കൂടാതെ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടേക്കാം. വിളകൾ, തോട്ടങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഈ സാഹചര്യത്തെയെല്ലാം നേരിടാൻ ഗുജറാത്ത് സർക്കാർ തീരപ്രദേശങ്ങളിൽ NDRF, SDRF ടീമുകളെ വിന്യസിച്ചിട്ടുണ്ട്. അത്യന്തം തീവ്രമായ ചുഴലിക്കാറ്റ് ബിപാർജോയ് തീരത്ത് കരതൊടുന്നതിന് മുമ്പ് ആറ് ജില്ലകളിൽ ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ ആസൂത്രണത്തിന്റെയും ദുരന്തനിവാരണത്തിന്റെയും ചുമതല മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാന മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരെ ഏൽപ്പിച്ചു. ഈ മന്ത്രിമാർ ജില്ലാ സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും ആവശ്യമായ മാർഗനിർദേശവും പിന്തുണയും നൽകുകയും ചെയ്യും.
ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) ടീമുകളെ തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഫിഷറീസ്, ആരോഗ്യം, കൃഷി തുടങ്ങി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിലീഫ് കമ്മീഷണർ അലോക് പാണ്ഡെ അറിയിച്ചു.
തീരപ്രദേശത്തിന്റെ 5-10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കായി ആറ് ജില്ലകളിലും സർക്കാർ ഷെൽട്ടർ ഹൗസുകൾ സ്ഥാപിക്കും. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ബിപാർജോയ് ചുഴലിക്കാറ്റിനെ നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെയും ഗുജറാത്ത് സർക്കാരിന്റെ വിവിധ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഞായറാഴ്ച അവലോകനം ചെയ്തു.