തിങ്കളാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാത്തതോടെ കർഷക സമരം 41-ാം ദിവസത്തിലേക്ക് കടന്നു. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടന നേതാക്കൾ സിംഗുവിൽ യോഗം ചേരും. ചർച്ച പരാജയപ്പെട്ടാൽ ബുധനാഴ്ച മുതൽ 20 തീയതി വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് കർഷക സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽയിലേക്ക് നീങ്ങും. റിപ്പബ്ളിക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. ഡൽഹിയിലും ട്രാക്ടർ മാർച്ച് സംഘടിപ്പിക്കും.
advertisement
18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധം നടത്തുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചിട്ടുണ്ട്. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുക, താങ്ങ് വില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളിലാണ് സമവായമാകാത്തത്. വെള്ളിയാഴ്ച കേന്ദ്രസർക്കാരും കർഷക നേതാക്കളും തമ്മിൽ വീണ്ടും ചർച്ച നടക്കും.
