ട്രാക്ടർ റാലിക്കിടെ ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. അതേസമയം കര്‍ഷകരുടെ പരേഡ് നിര്‍ത്തിവയ്ക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഡല്‍ഹിയിലുള്ളവര്‍ സമരസ്ഥലങ്ങളിലേക്ക് തിരിച്ച് പോകണമെന്നും മോര്‍ച്ച ആവശ്യപ്പെട്ടു.
കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ ഐടിഒയിൽ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. അഞ്ച് കമ്പനി അര്‍ധസൈനികരെക്കൂടി തലസ്ഥാനത്ത് വിന്യസിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
advertisement
Also Read ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് കർഷകർ; പതാക നാട്ടി; ട്രാക്ടർ റാലി അക്രമാസക്തം
റിപ്പബ്ലിക് ദിനത്തില്‍ സമാധാനപരമായി ആഹ്വാനം ചെയ്ത റാലി അപ്രതീക്ഷിതമായി അക്രമാസക്തമാകുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ നിന്നും വ്യത്യസ്തമായി ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ഉൾപ്പെടെയുള്ള തടസങ്ങൾ ഭേദിച്ചാണ് കര്‍ഷകര്‍ ഡൽഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷക സമരത്തില്‍ ഇതുവരെ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഏകദേശ കണക്ക്. സമാധാനപരമായി ആരംഭിച്ച സമരത്തിനിടെ പിന്നീട് ആത്മഹത്യകളും അരങ്ങേറി. സമരത്തിനിടെ ചിലര്‍ മറ്റു അസുഖങ്ങളെ തുടര്‍ന്നും മരണപ്പെട്ടു.