ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് എത്തിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. അതേസമയം, നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്ക് കടക്കുന്നത് തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്ക് പ്രവേശിച്ചു. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിന് നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി.
Also Read- Republic Day 2021| 'സ്വാമിയേ ശരണമയ്യപ്പ'; റിപ്പബ്ലിക് ദിന പരേഡിൽ സൈനികരുടെ 'ശരണ' കാഹളം
#WATCH A protestor hoists a flag from the ramparts of the Red Fort in Delhi#FarmLaws #RepublicDay pic.twitter.com/Mn6oeGLrxJ
— ANI (@ANI) January 26, 2021
നഗരഹൃദയമായ ഐടിഒയിൽ കർഷകരെ തുരത്താൻ പൊലീസ് ശ്രമം തുടരുകയാണ്. ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നോട്ട് നീങ്ങിയതോടെ റോഡിൽ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. കർഷകരും പൊലീസും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ ഡൽഹിയിൽ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അതേസമയം, നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നേരത്തെ, ഹരിയാന അതിർത്തിയായ കർനാലിൽ എത്തിയ കർഷകർ ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം സിംഘുവിലേക്കു മടങ്ങി. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടങ്ങിയത്.
Also Read- Republic Day 2021| സാംസ്‌കാരികത്തനിമയും സൈനികശക്തിയും വിളിച്ചോതി റിപ്പപ്ലിക് ദിന പരേഡ്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ റാലി അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്‌റ്റേഷനും ഗീന്‍ ലൈനിലെ സ്‌റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂര്‍ റാലി എന്ന് പൊലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റില്‍ പറത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ ഇടിച്ചുമാറ്റിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹി നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പൊലീസ് അടച്ചു.
Also Read- ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബേ മുതൽ എസ്പിബി വരെ; പത്മ പുരസ്കാര വിജയികളെ അറിയാം
ട്രാക്ടറുകള്‍ക്ക് പുറമെ ആയിരക്കണക്കിന് ആളുകള്‍ കാല്‍നടയായി ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കര്‍ഷര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കര്‍ഷകര്‍ വീണ്ടും സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farmers protest, Tractor