തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ, രണ്ട് രോഗികൾ മരിച്ചത് കോവിഡ് രൂക്ഷമായതിനെ തുടർന്നാണെന്നും തീപിടുത്തമല്ല കാരണമെന്നും സൺറൈസ് ആശുപത്രി അധികൃതർ വ്യക്തമാക്കി. രണ്ട് മൃതദേഹങ്ങളും ആശുപത്രിയിൽ നിന്നും പുറത്ത് എത്തിച്ചതായും പ്രസ്താവനയിൽ പറയുന്നു.
തീപിടുത്തത്തെ തുടർന്ന് രോഗികളെയെല്ലാം സുരക്ഷതിമായി മാറ്റിയതായി അധികൃതർ അറിയിച്ചു. സൺറൈസ് ആശുപത്രിയുടെ കോവിഡ് യൂണിറ്റാണ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് പ്രശാന്ത് കദം അറിയിച്ചു.
advertisement
കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കോവിഡ് 19 ആശുപത്രി പ്രവർത്തിക്കുന്ന നിലയിലേക്കും പടരുകയായിരുന്നു. 76 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. 23 ഓളം അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ആശുപത്രിയിലെ രോഗികളെയെല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ കിഷോരി പഡ്നേക്കർ അറിയിച്ചു. മാളിൽ ആശുപത്രി പ്രവർത്തിക്കുന്നത് താൻ ആദ്യമായി കാണുകയാണെന്നായിരുന്നു മേയറുടെ പ്രതികരണം.
ഇത് ഏറെ ഗുരുതരമായ അവസ്ഥയാണെന്നും മേയർ പറഞ്ഞു. രോഗികളിൽ ആറ് പേർ വെന്റിലേറ്ററിലായിരുന്നു. എഴുപത് പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും മേയർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
