ഈ പദ്ധതിക്ക് വേണ്ടി കൂടുതല്‍ മണിക്കൂറുകള്‍ ചെലവഴിച്ചതിന് പ്രത്യേക പദവിയോ സാമ്പത്തികപരമായ പ്രോത്സാഹനങ്ങളോ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ അവരെ പ്രചോദിപ്പിച്ചത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് സൗജന്യമായി നല്‍കുന്ന മസാലദോശയും ഫില്‍ട്ടര്‍ കോഫിയുമാണത്. ഇതാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരുടെ വിജയ ഫോര്‍മുല.
വാഷിംഗ്ടണ്‍ പോസ്റ്റിലെ ഒരു ആര്‍ട്ടിക്കിളിലാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘ഞങ്ങള്‍ അവശ്യവസ്തുക്കള്‍ക്ക് മാത്രമാണ്പണം ചെലവഴിക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ ഉള്ള മറ്റേതൊരു കമ്പനിയിലെയും മറ്റേതൊരു ശാസ്ത്രജ്ഞരെക്കാളും നമ്മുടെ ശാസ്ത്രജ്ഞര്‍ കൂടുതല്‍ പരിശ്രമിച്ചു ‘ ഐഎസ്ആര്‍ഒയുടെ മുന്‍ മേധാവി മാധവന്‍ നായര്‍ പറഞ്ഞു.
advertisement
Also read-Aditya-L1 mission: ആദിത്യ എല്‍1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തി ഇസ്രോ ചെയര്‍മാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും
ചാന്ദ്ര ദൗത്യം വിജയകരമായതിന് ജീവനക്കാര്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ ഐഎസ്ആര്‍ഒയ്ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഈ മിഷന്റെ ഭാഗമായ ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ പറഞ്ഞു. ‘എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് സൗജന്യ മസാലദോശയും ഫില്‍ട്ടര്‍ കോഫിയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു, ഞങ്ങള്‍ അത് കഴിച്ച് ആഘോഷിച്ചു. എല്ലാവരും കൂടുതല്‍ നേരം ഈ ദൌത്യത്തിനു വേണ്ടി പരിശ്രമിച്ചു’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശര്‍മ ഐഎസ്ആര്‍ഒയില്‍ നിന്ന് തന്നെ തന്റെ പ്രണയം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോജക്റ്റിലെ പ്രധാന പദവിയിലുള്ളയാളെയാണ് ശര്‍മ വിവാഹം ചെയ്തിരിക്കുന്നത്.
സത്യ നാദെല്ലയെപ്പോലുള്ള സംരംഭകരെക്കാള്‍ ശ്രീധര സോമനാഥിനെപ്പോലുള്ള ഹീറോകളെയാണ് ഇന്ത്യക്ക് ആവശ്യമെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ആര്‍ട്ടിക്കിള്‍ പറയുന്നു. ‘ഹൈദരാബാദില്‍ ജനിച്ച മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവായ നദെല്ല വിജയം നേടിയിട്ടുണ്ടെങ്കിലും, ഇന്ത്യയ്ക്ക് ചരിത്രപരമായ വിജയം നേടിക്കൊടുത്ത സോമനാഥാണ് ഇന്ത്യക്കാര്‍ക്ക് മാതൃകയാകേണ്ടത്. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യരുതെന്ന് തീരുമാനിച്ച പ്രതിഭാധനരായ ശാസ്ത്രജ്ഞരുടെ ഒരു തലമുറയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. മാത്രമല്ല വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു,’ എന്നും ലേഖനത്തില്‍ പറയുന്നു.
‘സോമനാഥ് ഒരു ക്രിക്കറ്റ് ടീമിന്റെ ഉടമയല്ല, ഫോര്‍ച്യൂണ്‍ അല്ലെങ്കില്‍ ഫോര്‍ബ്‌സ് പട്ടികയിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. വൈറ്റ് ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തെ ഒരിക്കലും വിളിക്കില്ല. നാദെല്ലയെപ്പോലുള്ള ഇന്ത്യന്‍ അമേരിക്കക്കാര്‍ സമ്പാദിക്കുന്നതിന്റെ ഒരു അംശമാണ് അവര്‍ സമ്പാദിക്കുന്നത്. എന്നാല്‍ നാദെല്ലയുടെ വാര്‍ഷിക ശമ്പളത്തേക്കാള്‍ 30 ശതമാനം കൂടുതല്‍ ചെലവഴിച്ച് അദ്ദേഹം ഇന്ത്യയെ ചന്ദ്രനിലേക്ക് എത്തിച്ചു, ‘ എന്നും ലേഖകന്‍ കുറിച്ചു.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ അവരുടെ വലിയ മനസിനും എളിമയുള്ള ജീവിതശൈലിക്കും പേരുകേട്ടവരാണ്. അടുത്തിടെ, ഐഎസ്ആര്‍ഒ മേധാവി ഒരു സാധാരണക്കാരനെപ്പോലെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കായി എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘എംആര്‍ എസ് സോമനാഥ് – ഐഎസ്ആര്‍ഒ ചെയര്‍മാന്‍. ഞങ്ങളുടെ ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ അദ്ദേഹത്തിനെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നു. ഞങ്ങളുടെ വിമാനത്തില്‍ ദേശീയ നായകന്മാര്‍ യാത്ര ചെയ്യുന്നത് സന്തോഷംനല്‍കുന്നു’ എന്ന അടിക്കുറപ്പോട് കൂടിയാണ് ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ വീഡിയോ പങ്കുവെച്ചത്.
വിമാനത്തില്‍ കയറിയ സോമനാഥിന് ഇന്‍ഡിഗോയുടെ ക്യാബിന്‍ ക്രൂവില്‍ നിന്നും യാത്രക്കാരില്‍ നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എയര്‍ ഹോസ്റ്റസ് വളരെ അഭിമാനത്തോടെയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ‘ദേശീയ നായകനെ’ സ്വാഗതം ചെയ്യാന്‍ മറ്റ് യാത്രക്കാരോട് എയര്‍ ഹോസ്റ്റസ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യാത്രക്കാരും ജീവനക്കാരും അദ്ദേഹത്തിന് വലിയ കരഘോഷം നല്‍കിയാണ് സ്വീകരിച്ചത്. മറ്റൊരു ഫ്‌ലൈറ്റ് അറ്റന്‍ഡര്‍ അദ്ദേഹത്തിന് സമ്മാനങ്ങളും ഒരു നന്ദി കുറിപ്പും കൈമാറുകയും അദ്ദേഹം അത് പുഞ്ചിരിയോടെ സ്വീകരിക്കുകയും ചെയ്തിരുന്നു.