"2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ 240.18 മില്യൺ യുഎസ് ഡോളറിന്റെ എഫ്ഡിഐ നിക്ഷേപത്തോടെ ഇന്ത്യയിലേക്കുള്ള എഫ്ഡിഐ ഇക്വിറ്റി ഒഴുക്കിൽ തുർക്കി 45-ാം സ്ഥാനത്താണ്," എന്ന് ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് സ്ഥാപിച്ച ഒരു ട്രസ്റ്റായ ഇന്ത്യാ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷൻ (ഐബിഇഎഫ്) 2025 ഫെബ്രുവരിയിൽ നടത്തിയ അവലോകന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
നിർമാണം, ഉൽപ്പാദനം, വ്യോമയാനം, മെട്രോ റെയിൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ തന്ത്രപരമായ മേഖലകളിലും വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ വിവര വിനിമയ മേഖലകളിലുമാണ് ഈ നിക്ഷേപങ്ങൾ. അതേസമയം, കഴിഞ്ഞ ദശകത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനുശേഷം, അണിയറയിൽ നിശബ്ദമായ ചില നീക്കങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ തുർക്കി ബിസിനസ് കരാറുകളും പദ്ധതികളും സൂക്ഷ്മപരിശോധന നടത്താനും ചിലത് അവസാനിപ്പിക്കാനും മോദി സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
advertisement
"തുർക്കി കമ്പനികൾ ഉൾപ്പെടുന്ന എല്ലാ പദ്ധതികളും സൂക്ഷ്മപരിശോധനയിലാണ്, അവസാനിച്ചവ ഉൾപ്പെടെ എല്ലാ ഇടപാടുകളും സർക്കാർ പുനർമൂല്യനിർണയം നടത്തുകയാണ്" എന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ സംസാരിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൊതു, സ്വകാര്യ മേഖലാ പദ്ധതികളിലുടനീളമുള്ള ഓരോ ഇടപെടലുമായി ബന്ധപ്പെട്ട വിശദമായ ഡാറ്റയും രേഖകളും ശേഖരിക്കുന്നതിലും സമാഹരിക്കുന്നതിലും സർക്കാർ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020ൽ ജമ്മു കശ്മീരിലെ അടൽ ടണലിനായി ഒരു തുർക്കി കമ്പനിയെ ഇലക്ട്രോ മെക്കാനിക്കൽ ഭാഗം ഏൽപ്പിച്ചു. 2024ൽ മെട്രോ റെയിൽ പദ്ധതിക്കായി മറ്റൊരു തുർക്കി കമ്പനിയുമായി ആർവിഎൻഎൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.
ഇന്ത്യ-തുർക്കി ബന്ധം
ഒരു ദശാബ്ദത്തിലേറെയായി തുർക്കി ഇന്ത്യയുടെ വ്യാപാര, നിർമാണ മേഖലകളിലെ സാങ്കേതിക പങ്കാളിയാണ്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ തന്ത്രപരമായ ഒരു മാറ്റത്തിന് ഇന്ത്യ തയാറെടുക്കുന്നതായ വിവരങ്ങളാണ് പുറത്തുവരുന്നത്.
“എല്ലാ കരാറുകളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചില ധാരണാപത്രങ്ങളോ വ്യാപാര ഇടപാടുകളോ പദ്ധതി കരാറുകളോ ദീർഘകാലാടിസ്ഥാനത്തിലുള്ളവയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം അവയെ ബാധിച്ചേക്കില്ല. എങ്കിലും, ഉയർന്നുവരുന്ന സാഹചര്യങ്ങളും കശ്മീർ വിഷയത്തിൽ തുർക്കിയുടെ തുടർച്ചയായ ഇടപെടലും ഭാവിയിലെ നിക്ഷേപങ്ങളെയും വ്യാപാര ഇടപാടുകളെയും പ്രതികൂലമായി ബാധിച്ചേക്കാം”- മന്ത്രാലയവുമായി പ്രവർത്തിക്കുന്ന ഒരു മുതിർന്ന വ്യാപാര വിദഗ്ധൻ ന്യൂസ് 18 നോട് പറഞ്ഞു.
ഇന്ത്യയിലെ പ്രധാന തുർക്കി പങ്കാളികളില്‍ ലഖ്‌നൗ, പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മെട്രോ റെയിൽ പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്ന നിർമാണ കമ്പനികളുണ്ട്. ഒരു ഇന്ത്യൻ വ്യവസായവുമായി സംയുക്ത സംരംഭത്തിലൂടെ ഒരു സ്ഥാപനം ഗുജറാത്തിൽ ഒരു നിർമാണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്, അതേസമയം ഒരു പ്രമുഖ തുർക്കി സ്ഥാപനമായി കണക്കാക്കപ്പെടുന്ന മറ്റൊരു വ്യോമയാന കമ്പനി ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷാ മേഖലയില്‍ പ്രവർത്തിക്കുന്നു.
Also Read- വെറും 23 മിനിറ്റ്; പാകിസ്ഥാന്റെ ചൈനീസ് വ്യോമപ്രതിരോധ സംവിധാനം നിശ്ചലമാക്കി ഇന്ത്യയുടെ തിരിച്ചടി
2017-ൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ ഇന്ത്യാ സന്ദർശനം മാധ്യമ സഹകരണം, നയതന്ത്ര അക്കാദമികൾ തമ്മിലുള്ള പരിശീലന പങ്കാളിത്തം എന്നിവയുൾപ്പെടെ നിരവധി സഹകരണ കരാറുകൾക്ക് കാരണമായി എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഏകദേശം എട്ട് വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റംവന്നിരിക്കുന്നു. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം പുനർനിർവചിക്കപ്പെടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
Summary: A quiet yet deliberate shift is underway after Operation Sindoor. The Modi government is now working systematically to reassess and scrutinise — and in some cases, terminate - Turkish business agreements and projects in India.