കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഹത്രാസ് എസ് പി വിക്രാന്ത് വീർ, സർക്കിൾ ഓഫീസർ രാം ശബ്ദ്, ഇൻസ്പെക്ടർ ദിനേശ് കുമാർ വർമ്മ, സബ് ഇൻസ്പെക്ടർ ജഗ് വീർ സിംഗ്, കോൺസ്റ്റബിൾ മഹേഷ് പൽ എന്നിവർക്കെതിരെയാണ് നടപടി. സംസ്ഥാന സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ നാർക്കോ-പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
advertisement
Also Read-Hathras Rape | പെൺകുട്ടിയുടെ മരണത്തിനുത്തരവാദി ദയയില്ലാത്ത സർക്കാർ; നീതി തേടി സോണിയ ഗാന്ധി
'ഹത്രാസ് കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എസ്.പി,ഡിഎസ്പി അടക്കം ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്. എസ് പിയെയും ഡിഎസ്പിയെയും നാർകോ ടെസ്റ്റിനും വിധേയരാക്കും' മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഈ ഉദ്യോഗസ്ഥർക്ക് പുറമെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെയും നാർകോ ടെസ്റ്റിന് വിധേയരാക്കുമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചിരിക്കുന്നത്. വീട്ടുകാർ നൽകുന്ന മൊഴിയിൽ വൈരുധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ സത്യം പുറത്തു വരാൻ ഇത് നടത്തേണ്ടി വരുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് അമ്മയ്ക്കൊപ്പം പുല്ലുവെട്ടാനിറങ്ങുന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. പിന്നീട് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടബലാത്സംഗ ശ്രമത്തിനിടെയാണ് പെൺകുട്ടി പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകാതെ അവരുടെ അനുവാദമില്ലാതെ തിരക്ക് പിടിച്ച് പൊലീസ് തന്നെ സംസ്കരിക്കുകയാണുണ്ടായത്. ഇതും വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.