പൊലീസിന്റെ നടപടി കടുത്ത മനുഷ്യത്വരഹിതമെന്നാണ് വിമർശിക്കപ്പെടുന്നത്. ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ അന്തസ്സ് മരണത്തിൽ പോലും നിഷേധിച്ചതിന് പൊലീസുകാർക്കും ഭരണകൂടത്തിനും എതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ, യോഗേന്ദ്രയാദവ് തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൂട്ടമാനഭംഗത്തെയും കൊലപാതകത്തെയും യുപിയിലെ 'വർഗാധിഷ്ഠിത ജംഗിൾ രാജ്" എന്ന് വിശേഷിപ്പിച്ച മുൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവതിയുടെ മൃതദേഹം സംസ്‌കരിച്ച രീതിയെ അപലപിച്ചു. “ഇന്ത്യയുടെ ഒരു മകളെ ബലാത്സംഗം ചെയ്ത് കൊപ്പെടുത്തിയിരിക്കുന്നു. വസ്തുതകള്‍ അടിച്ചമര്‍ത്തപ്പെട്ടു, അവസാനം അന്ത്യകര്‍മ്മങ്ങള്‍ നടത്താനുളള അവളുടെ കുടുംബത്തിന്റെ അവകാശങ്ങളും അപഹരിക്കപ്പെടുന്നു. ഇത് അധിക്ഷേപവും അന്യായവുമാണ്- രാഹുൽഗാന്ധി വ്യക്തമാക്കി.
പെൺകുട്ടിയുടെ കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ സംസ്കാരം മനുഷ്യത്വരഹിതമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. “അവൾ ജീവിച്ചിരുന്നപ്പോൾ സർക്കാർ അവളെ സംരക്ഷിച്ചില്ല. ആക്രമിക്കപ്പെട്ടപ്പോൾ സർക്കാർ യഥാസമയം ചികിത്സയും നൽകിയില്ല. ഇരയുടെ മരണശേഷം മകളുടെ അന്ത്യകർമങ്ങൾ കുടുംബത്തിൽ നിന്ന് സർക്കാർ എടുത്തു. കടുത്ത മനുഷ്യത്വരഹിതം, ”അവർ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരത്തിൽ തുടരാൻ യാതൊരു അവകാശവുമില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഹാത്രാസ് ഇരയെ ആദ്യം ചില പുരുഷന്മാർ ബലാത്സംഗം ചെയ്തു, ഇന്നലെ മുഴുവൻ വ്യവസ്ഥിതിയും ക്രൂരമായി പീഡിപ്പിച്ചു. എപ്പിസോഡ് മുഴുവൻ വളരെ വേദനാജനകമാണ്- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
വീട്ടുകാരെ കാണിക്കുകയോ അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കുകയോ ചെയ്യാതെയാണ് മൃതദേഹം രഹസ്യമായി സംസ്കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പൊലീസ് അത് അനുവദിച്ചില്ല. കുടുംബാംഗങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് പൊലീസുകാര്‍ മൃതദേഹം ബലമായി സംസ്കരിച്ചത്.