അവ്യക്തത, അമിതമായ വ്യാപ്തി, ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ ഇത് ചെലുത്തിയേക്കാവുന്ന ദോഷകരമായ സ്വാധീനം എന്നിവയിൽ ഗവർണർ ആശങ്ക പ്രകടിപ്പിച്ചു. 2025 ഡിസംബറിൽ ബെളഗാവിയിൽ നടന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് ബിൽ പാസാക്കിയത്.
വിദ്വേഷ പ്രസംഗങ്ങൾ സമൂഹത്തിന് ദോഷകരമാണെന്ന് അംഗീകരിക്കുമ്പോഴും, അതിനെ തടയാനുള്ള ശ്രമത്തിൽ മൗലികാവകാശങ്ങൾ ഇല്ലാതാക്കരുതെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. വിദ്വേഷം തടയുന്നതിന്റെ പേരിൽ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് പരിഹാരമല്ലെന്നും ഒരു സ്വതന്ത്ര സമൂഹത്തിൽ വിദ്വേഷത്തിനുള്ള മറുപടി 'സ്വതന്ത്രമായ സംസാരം' ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെയും സംസ്കാരത്തിലൂടെയും അവബോധത്തിലൂടെയുമാണ് വിദ്വേഷത്തെ ചെറുക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
advertisement
പൗരസമൂഹ സംഘടനകളോടോ മാധ്യമങ്ങളോടോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടോ മതിയായ കൂടിയാലോചന നടത്താതെയാണ് ബിൽ പാസാക്കിയതെന്ന് ചൂണ്ടിക്കാട്ടി നാൽപ്പതോളം നിവേദനങ്ങൾ രാജ്ഭവന് ലഭിച്ചിരുന്നു. കേന്ദ്ര നിയമങ്ങളുമായുള്ള വൈരുദ്ധ്യം, ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനം, ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ള സ്വേച്ഛാധിപത്യപരമായ അധികാരങ്ങൾ എന്നിവയാണ് ഗവർണർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ബില്ലിലെ സെക്ഷൻ 2(1) പ്രകാരം വിദ്വേഷ പ്രസംഗത്തിന് നൽകിയിരിക്കുന്ന നിർവചനത്തെയും ഗവർണർ എതിർത്തു. വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ എതിരെ ദോഷമോ ശത്രുതയോ വിദ്വേഷമോ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ഏതൊരു പ്രകടനത്തെയും വിദ്വേഷ പ്രസംഗമായി കണക്കാക്കാം എന്ന വിശാലമായ നിർവചനം സാധാരണ സംസാരങ്ങളെപ്പോലും ക്രിമിനൽ കുറ്റമാക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
