കോളനിവാഴ്ചയെ പിന്തുണച്ചവർ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം തകർത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. കോളനിവാഴ്ചയ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം. അന്ന് കോളനിവാഴ്ചയെ പിന്തുണച്ചവർക്കെതിരെയാണ് ഇന്ന് രാജ്യത്ത് പ്രതിഷേധം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. രാജ്യത്തെ വർഗീയകക്ഷികൾ അവരുടെ യജമാനൻമാരെപ്പോലെ അതേ തന്ത്രമാണ് ഇന്ന് നടപ്പാക്കുന്നതെന്നും പിണറായി പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യത്തെ നയിക്കുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയിൽ പ്രമേയം പാസാക്കുക, നിയമപരമായി നേരിടുക, സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുക എന്നിവയാണ് ഈ കരിനിയമത്തിനെതിരെ ചെയ്യാനാകുക. ഇവയെല്ലാം കേരളം ചെയ്തുകഴിഞ്ഞു. മറ്റം സംസ്ഥാനങ്ങൾ ഇപ്പോൾ കേരളത്തെ മാതൃകയാക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
advertisement