എക്സൈസ് പോളിസിയിൽ വരുത്തിയ മാറ്റങ്ങൾ കഴിഞ്ഞ ദിവസമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചത് കൂടാതെ മറ്റു ചില പ്രധാനമാറ്റങ്ങൾ കൂടി ഡൽഹി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സർക്കാർ ഇനി നഗരങ്ങളിൽ മദ്യവിൽപ്പനശാലകൾ നടത്തുകയില്ലെന്നും രാജ്യ തലസ്ഥാനത്ത് പുതിയ മദ്യക്കടകൾ തുറക്കില്ലെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. നിലവിൽ ഡൽഹിയിലെ മദ്യശാലകളിൽ അറുപത് ശതമാനവും നടത്തുന്നത് സർക്കാരാണ്.
advertisement
മദ്യശാലകൾ നടത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് വ്യക്തമാക്കിയ സിസോദിയ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടുമെന്നും വ്യക്തമാക്കി. നിരവധി മാറ്റങ്ങളാണ് പുതിയ മദ്യനയത്തിൽ സർക്കാർ അംഗീകരിച്ചിരിക്കുന്നത്.
ഡ്രൈ ഡേകളുടെ എണ്ണം വർഷത്തിൽ മൂന്ന് ആക്കി കുറക്കാനും തീരുമാനമായി. മദ്യശാലകളുടെ വിസ്താരം 500 സ്ക്വയർഫീറ്റ് വേണം. മദ്യം നൽകുന്ന ജനൽ റോഡിലേക്ക് തുറക്കുന്ന രീതിയിൽ ആകരുത് തുടങ്ങിയ മാറ്റങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
പുതിയ മദ്യനയത്തിലൂടെ 20 ശതമാനം അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുടെ ശുപാർശകൾ അനുസരിച്ചാണ് പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം നൽകിയത്.
തലസ്ഥാനത്തെ റെസ്റ്റോറന്റുകളും ക്ലബ്ബുകളും പുലർച്ചെ 3 മണി വരെ മദ്യം വിളമ്പാൻ അനുവദിക്കണമെന്ന് സർക്കാർ നിയോഗിച്ച പാനൽ കഴിഞ്ഞ ഡിസംബറിൽ നിർദ്ദേശിച്ചിരുന്നു. മനീഷ് സിസോദിയ രൂപീകരിച്ച പാനൽ നിയമപരമായ മദ്യപാന പ്രായം 25 ൽ നിന്ന് 21 ആക്കി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു.
