എന്നാൽ വെള്ളിയാഴ്ചത്തെ കണ്ടെത്തൽ ഇന്ത്യക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ലേ മുതൽ സർ ക്രീക്ക് വരെയുള്ള പടിഞ്ഞാറൻ അതിർത്തിക്കപ്പുറത്ത് ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചത് മുന്നൂറോളം തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണെന്ന് ഇന്ത്യ കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടങ്ങൾ തുർക്കിയിലെ സോംഗർ അസിസ്ഗാർഡ് (SONGAR ASISGUARD)ഡ്രോണുകളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശ ഡ്രോണാണിത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 28 ന് കറാച്ചിയിൽ സി-130ഇ ഹെർക്കുലീസ് വിമാനം ഇറങ്ങിയപ്പോൾ തുർക്കി പാകിസ്ഥാന് നൽകിയത് ഈ ഡ്രോണുകളാണെന്ന ഊഹാപോഹമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏപ്രിൽ 30ന്, ലെഫ്റ്റനന്റ് ജനറൽ യാസർ കദിയോഗ്ലുവിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നത തുർക്കി സൈനിക, രഹസ്യാന്വേഷണ സംഘം ഇസ്ലാമാബാദിലെ പാകിസ്ഥാൻ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ച് പാകിസ്ഥാൻ വ്യോമസേനാ മേധാവിയെ കണ്ടു.
advertisement
തുർക്കി ഏതു പക്ഷത്തിനൊപ്പമാണ് നിലനിൽക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. നയതന്ത്രപരമായും തന്ത്രപരമായും ആഗോളതലത്തിലും ഇന്ത്യ തുർക്കിയെ ലക്ഷ്യമിടേണ്ട സമയമാണിതെന്നാണ് ഈ സംഭവവികാസങ്ങളെല്ലാം കാണിക്കുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള നിലപാടുകളിലും പ്രസ്താവനകളിലും പോലും, പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കീഴിലുള്ള തുർക്കിസർക്കാർ പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എർദോഗനും അപൂർവമായി മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ. അവസാനമായി കണ്ടത് 2023 ൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയായിരുന്നു.
തുർക്കിയുടെ വിനോദസഞ്ചാര മേഖല പ്രധാനമായും ഇന്ത്യൻ സന്ദർശകരെ ആശ്രയിച്ചിരിക്കുന്നു. 2023ൽ ഏകദേശം 2.75 ലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കി സന്ദർശിച്ചു. 2024ൽ ഈ എണ്ണം 20%ത്തിലധികം വർധിച്ച് 3.25 ലക്ഷമായി. ഇൻഡിഗോ പോലുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ ഇസ്താംബൂളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് 2023ൽ വിനാശകരമായ ഭൂകമ്പത്തിനുശേഷം ഇന്ത്യ ഇന്ത്യൻ വ്യോമസേനയുടെ ഒരു സി-17 വിമാനം ഉദ്യോഗസ്ഥരുമായും സഹായവുമായും തുർക്കിയിലേക്ക് അയച്ചത്. എന്നാൽ പാകിസ്ഥാനൊപ്പം നിൽക്കുന്ന തുർക്കിയോടുള്ള സമീപനം ഇന്ത്യയും ഇന്ത്യൻ ജനതയും ഇപ്പോൾ മാറ്റേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.
തുർക്കിയെ സഹായിച്ച് കേരളവും
ഭൂകമ്പമുണ്ടായ തുർക്കിയെയും സിറിയയെയും സഹായിക്കാൻ കേരള സർക്കാരും അന്ന് രംഗത്തുവന്നിരുന്നു. 10 കോടി രൂപയാണ് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ അനുവദിച്ചത്. ഇതിനുപുറമെ 2023 ജനുവരിയില്‍ തുർക്കി അംബാസിഡർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടൂറിസം, ആരോഗ്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ തുർക്കിയുമായി സഹകരണ സാധ്യതയാണ് ഇരുവരും ചർച്ച ചെയ്തത്. ഇസ്താംബൂളിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്നും അംബാസിഡർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.