രാവിലെ 10 മണിക്ക് പ്രധാനമന്ത്രി മോദിയുടെ ഹവാൻ പൂജയോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. തുടർന്ന് നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും നടന്നു. വൈകുന്നേരം 6.30 ന് ജി 20 സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്യുന്ന ചടങ്ങും ഇവിടെ വെച്ചു തന്നെ നടക്കും. ഇതിനായി പ്രധാനമന്ത്രി വീണ്ടും ഐടിപിഒയിലെത്തും. വൈകിട്ട് 7.05ന് ആയിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം.
Also read-‘ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും പിഎഫ്ഐയിലും ‘I.N.D.I.A’ ഉണ്ട്’: പരിഹസിച്ച് നരേന്ദ്ര മോദി
advertisement
പ്രഗതി മൈതാനത്തിന്റെ പുനർവികസന പദ്ധതിയുടെ ഭാഗമായി, ആധുനിക രീതിയിലുള്ള ഒരു സമുച്ചയം തന്നെയാണ് നിർമിച്ചിരിക്കുന്നത്. ഇതോടെ ജർമനിയിലെ ഹാനോവർ എക്സിബിഷൻ സെന്റർ, ഷാങ്ഹായിലെ നാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ, തുടങ്ങി ലോകത്തിലെ മികച്ച പത്ത് എക്സിബിഷൻ, കൺവെൻഷൻ കോംപ്ലക്സുകളുടെ പട്ടികയിൽ ഡൽഹിയിലെ ഐടിപിഒ സമുച്ചയവും ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഐടിപിഒ കൺവെൻഷൻ സെന്ററിന്റെ ലെവൽ 3-ൽ, 7,000 പേർക്ക് ഇരിക്കാവുന്ന ഒരു വലിയ ഇരിപ്പിടം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഓസ്‌ട്രേലിയയിലെ ഐക്കണിക് സിഡ്‌നി ഒപ്പേറ ഹൗസിനേക്കാൾ വലുതാണ്. ഇവിടെ ഏകദേശം 5,500 പേർക്കാണ് ഇരിക്കാൻ പറ്റുക.
എക്‌സിബിഷൻ ഹാളുകളിൽ വിവിധ ഉൽപന്നങ്ങൾ, കണ്ടുപിടിത്തങ്ങൾ, ആശയങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിക്കുന്നതിന് പ്രത്യേകം സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. എക്‌സിബിറ്റർമാർക്കും കമ്പനികൾക്കും ആളുകളുമായി ഇടപഴകാനും ബിസിനസ് വളർത്താനും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനുമുള്ള ഒരു വേദി കൂടിയാകും ഇത്. 3,000 പേർക്ക് ഇരിക്കാവുന്ന ഒരു ആംഫി തിയേറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.
5,500-ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും നവീകരിച്ച ഐടിപിഒ സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. സിഗ്നൽ ഇല്ലാതെയുള്ള റോഡിലൂടെ ഇവിടേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുമാകും. ഇതു മൂലം സന്ദർശകർക്ക് തടസങ്ങളില്ലാതെ ഇവിടെയെത്താൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
സെപ്തംബർ 9, 10 തീയതികളിലാണ് ഡൽഹിയിൽ ജി 20 നേതാക്കളുടെ 18-ാമത് ഉച്ചകോടി നടക്കുന്നത്. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പൗരസമൂഹവും ചേർന്ന് ഈ വർഷം പല സമയങ്ങളിലായി നടത്തുന്ന എല്ലാ ജി20 യോഗങ്ങളുടെയും സമാപനമാണ് ന്യൂഡൽഹിയിൽ നടക്കുക. 2022 ഡിസംബർ 1 മുതലാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ജി 20 യോഗങ്ങൾക്ക് ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിക്കാൻ ആരംഭിച്ചത്. ഇതോടെ ദേശീയ തലസ്ഥാനവും കൂടുതൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
