ബഹ്‌റൈൻ രാജാവുമായി നടത്തിയത് അതീവ ഫലപ്രദമായ ചർച്ചയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ആഗോളതലത്തിൽ ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചർച്ചയിൽ ആവർത്തിച്ചു.
ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ഉടലെടുത്ത അതീവ ഗുരുതരമായ സാഹചര്യമാണ് ചർച്ചയ്ക്ക് ആധാരമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രയേൽ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങി ഒമ്പതിലേറെ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോർദാൻ രാജാവുമായും അദ്ദേഹം സംസാരിച്ചിരുന്നു.
advertisement
ബഹ്‌റൈൻ രാജാവിനും അവിടുത്തെ ജനങ്ങൾക്കും പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി രാജാവ് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
