പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം, "എന്റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഞങ്ങൾ ചർച്ച ചെയ്തു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും നാശനഷ്ടങ്ങൾക്കും കാരണമായ യുഎഇക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഞങ്ങൾ യോജിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും."
advertisement
അതേസമയം, പശ്ചിമേഷ്യയിലെ ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്രയ്ക്കായി ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകളും കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
യുഎഇയിൽ ഇന്ന് പുലർച്ചെ താൽക്കാലികമായി അടച്ച വ്യോമപാത ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും തുറന്നു. മാർച്ച് 16-ന് 55 വിമാനങ്ങൾ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നു. ഇന്ന് 70 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും നാവികർക്കും വിസ ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
