രാഹുൽ ഗാന്ധി വഹിക്കുന്ന പദവിയെ താൻ ബഹുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിമർശനങ്ങളിൽ പലപ്പോഴും ഡാറ്റയുടെയോ കൃത്യതയുടെയോ കുറവുണ്ടെന്ന് സീതാരാമൻ പറഞ്ഞു. "അദ്ദേഹം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ്. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെയും ഗൗരവമായി എടുക്കണമെന്നുണ്ട്. കാര്യങ്ങൾ ഇതിലും നന്നായി ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാനും താല്പര്യമുണ്ട്. പക്ഷേ പലപ്പോഴും അദ്ദേഹം കാര്യങ്ങൾ ഗൗരവമായി പഠിക്കാതെയാണ് സംസാരിക്കുന്നത് " അവർ പറഞ്ഞു.
ഇതും വായിക്കുക: Exclusive: 'ഇത്തവണത്തെ ബജറ്റ് അല്പം വ്യത്യസ്തം'; ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക സുസ്ഥിരതയ്ക്കാണ് മുൻഗണനയെന്ന് ധനമന്ത്രി
advertisement
നയപരമായ വിമർശനങ്ങൾ വസ്തുതകളിൽ അധിഷ്ഠിതമാകണമെന്നും അവർ കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന് വിശ്വസനീയമായ പ്രതിപക്ഷം അത്യാവശ്യമാണെന്നും എന്നാൽ സർക്കാരിന് അർത്ഥവത്തായ മറുപടി നൽകാൻ കഴിയുന്ന തരത്തിൽ നല്ല അടിസ്ഥാന വിവരങ്ങളുടെ പിൻബലം ആ വിമർശനങ്ങൾക്കുണ്ടാകണമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ ഒരു "ജഡാവസ്ഥയിലുള്ള സമ്പദ്‌വ്യവസ്ഥ" ആണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം രാഹുൽ ഗാന്ധി ഏറ്റുപിടിച്ചതിനെ സീതാരാമൻ രൂക്ഷമായി വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ പ്രതിപക്ഷ നേതാവിന്റെ തന്നെ നിലപാടുകളെ ദുർബലപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു.
"ഇന്ത്യയിൽ ജീവിച്ചുകൊണ്ട്, പാർലമെന്റിലിരുന്നുകൊണ്ട്, പ്രതിപക്ഷ നേതാവായിരുന്നുകൊണ്ട്... നിങ്ങൾ ഒരു ചത്ത സമ്പദ്‌വ്യവസ്ഥയിലാണ് ജീവിക്കുന്നതെന്ന് തന്നെയാണോ പറയുന്നത്?" അവർ ചോദിച്ചു. തെളിവുകളുടെയും വിഷയങ്ങളിലെ ഗൗരവത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാരിനെ വെല്ലുവിളിക്കുന്ന ഒരു പ്രതിപക്ഷത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും അവർ പറഞ്ഞു. "യാതൊരു അടിസ്ഥാനവുമില്ലാതെ സംസാരിക്കുമ്പോൾ ഞാൻ എന്തിനാണ് മറുപടി നൽകുന്നത്? നിങ്ങൾ വായുവിൽ നോക്കിയാണ് സംസാരിക്കുന്നത്. ഇന്ത്യ ഇതിലും മികച്ചൊരു പ്രതിപക്ഷ പാർട്ടിയെ അർഹിക്കുന്നു," അവർ പരിഹസിച്ചു.
നേരത്തെ ഞായറാഴ്ചയും പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ ധനമന്ത്രി നേരിട്ടിരുന്നു. തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം, നിർമാണ മേഖലയിലെ മാന്ദ്യം തുടങ്ങിയ ഇന്ത്യ നേരിടുന്ന "യഥാർത്ഥ പ്രതിസന്ധികളെ" അവഗണിക്കുന്നതാണ് ബജറ്റെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഈ ബജറ്റ് തിരുത്തലുകൾക്ക് തയ്യാറാകാത്തതാണെന്നും ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
എന്നാൽ ഈ വിമർശനങ്ങളെ തള്ളിക്കളഞ്ഞ നിർമല സീതാരാമൻ, നയങ്ങളിൽ എന്ത് തിരുത്തലാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും ആവർത്തിച്ചു. എംഎസ്എംഇകൾ, കർഷകർ, വനിതാ സംരംഭകർ, ചെറുകിട ബിസിനസുകൾ എന്നിവരെ ആഗോള അസ്ഥിരതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള കൃത്യമായ നടപടികൾ ബജറ്റിലുണ്ടെന്നും വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
