റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈ-ഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നതായാണ് റെയിൽവേ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഇത് അവസാനിപ്പിക്കണം. സ്റ്റേഷനുകളിലെ സൗജന്യ വൈ-ഫൈ ഉപയോഗിച്ച് ഇത്തരം വീഡിയോ കാണുന്നില്ലെന്ന് ഉറപ്പുവരുത്തണം.
ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്ഫോമുകൾ, യാർഡുകൾ, കെട്ടിടങ്ങൾ, ക്വാർട്ടേഴ്സുകൾ, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങൾ എന്നിവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചു നീക്കണമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡിജി അരുൺ കുമാർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുണ്ട്. സ്ത്രീകളെ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽവെച്ച് അപമാനിക്കുന്ന സംഭവങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതുവരെ കർശനമായ നിരീക്ഷണം ഇവിടങ്ങളിൽ ഉണ്ടാകണമെന്നും സർക്കുലറിൽ പറയുന്നു.
advertisement
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ എല്ലാ പോസ്റ്റ് കമാൻഡർമാർക്കും ലഭ്യമാക്കണം. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളാണ് തേടിയത്. അത്തരം കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കുറ്റവാളികളുടെ ഫോട്ടോകളും മറ്റ് വിശദാംശങ്ങളും സഹിതം ഉദ്യോഗസ്ഥർക്ക് ലഭിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read- റെയിൽവേ സ്വകാര്യവത്കരണം; വരാൻ പോകുന്നത് ട്രെയിൻ യാത്ര സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന കാലം
റെയിൽവേ യാത്രക്കാർക്ക് നൽകുന്ന സൗജന്യ വൈ ഫൈ ഇന്‍റർനെറ്റ് കണക്ഷനിലൂടെ അശ്ലീല സൈറ്റുകളിലേക്കു പ്രവേശിക്കാനാകില്ലെന്ന് സേവന ദാതാക്കളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ട്രെയിൻ എത്തുമ്പോഴോ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുമ്പോഴോ ലേഡീസ് കംപാർട്ടുമെന്റ് സൂക്ഷ്മമായി നിരീക്ഷിക്കാനും പ്ലാറ്റ്ഫോമുകളിൽ സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.
അതിനിടെ ഇന്ത്യൻ റെയിൽവേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി. പത്തു രൂപയിൽ നിന്ന് 30 രൂപയായാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. പ്ലാറ്റ് ഫോമുകളിൽ ആളു കൂടുന്നത് ഒഴിവാക്കാനാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പിലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയതായി റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്.
റെയിൽവേയിലെ സാധാരണ നിരക്കുകളിലും റെയിൽവേ വർദ്ധനവ് വരുത്തി. ഏറ്റവും ചെറിയ ദൂരത്തേക്കുള്ളു സാധാരണ ടിക്കറ്റ് 10 രൂപ ആയിരുന്നു. അത് 30 രൂപയായാണ് റെയിൽവേ വർദ്ധിപ്പിച്ചത്. അതേസമയം, പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് ഉയർത്തിയത് ഒരു താൽക്കാലിക നടപടി മാത്രമാണെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
