സോനം വാങ്ചുക്കും ലേ അപെക്സ് ബോഡി (LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) എന്നിവരുമാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്നും, ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് 2025 സെപ്റ്റംബർ 10-ന് വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചിരുന്നു. എന്നാൽ, അക്രമ സംഭവങ്ങൾ വർധിക്കുന്നതിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി, 15 ദിവസത്തെ നിരാഹാരം സെപ്റ്റംബർ 24ന് അദ്ദേഹം അവസാനിപ്പിച്ചു.
advertisement
ഇതും വായിക്കുക: ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; സോനം വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കി
വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ ഇത് രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി. "അറബ് വസന്ത ശൈലിയിലുള്ള പ്രതിഷേധങ്ങൾ", "നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങൾ" എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെയുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് ആരോപിച്ച് സർക്കാർ വാങ്ചുക്കിനെ കുറ്റപ്പെടുത്തി.
ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ആഭ്യന്തര മന്ത്രാലയം ഇങ്ങനെ പറഞ്ഞു: "കേന്ദ്രഭരണ പ്രദേശത്തെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൻ്റെ പരിധിയിൽ കൊണ്ടുവരണമെന്നും ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 10-ന് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചു.
ഇതേ വിഷയങ്ങളിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ അപെക്സ് ബോഡി ലേ (ABL), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) എന്നിവരുമായി സജീവമായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഉന്നതാധികാര സമിതിയുടെയും ഉപസമിതിയുടെയും ഔപചാരിക ചാനലുകൾ വഴിയും നേതാക്കളുമായി അനൗപചാരികമായി നിരവധി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്."- കേന്ദ്ര ആഭ്യന്തരന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.