ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധയുടെ "വോട്ട് ചോരി" (വോട്ട് മോഷണം) ആരോപണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.
കോൺഗ്രസ് നേതാവിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ രോഹിത് പാണ്ഡെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ)യാണ് സുപ്രീം കോടതി തള്ളിയത്.ഹർജിക്കാരന് തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) സമീപിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
advertisement
ഓഗസ്റ്റ് 7-ന് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് അഡ്വക്കേറ്റ് പാണ്ഡെ ഹർജിയിൽ പരാമർശിച്ചിരുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള കൂട്ടുകെട്ട് വഴി തിരഞ്ഞെടുപ്പുകളിൽ വലിയ ക്രിമിനൽ തട്ടിപ്പ് നടന്നതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും, കർണാടക, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് മോഷണം നടത്തിയെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നും, ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയുണ്ടായിരുന്നെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.