ബാലാജിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനു പിന്നാലെ ആശുപത്രിക്ക് അകത്തും പുറത്തും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തുടർന്ന് അധികൃതർ ദ്രുതകർമ സേനയെ വിന്യസിച്ചു. ചൊവ്വാഴ്ചയാണ് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയതും തുടർന്ന് അറസ്റ്റിലാകുന്നതും. സെന്തിൽ ബാലാജിക്ക് ചികിത്സ നൽകിവരികയാണെന്ന് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. പാർട്ടി ഈ കേസിനെ നിയമപരമായി നേരിടുമെന്നും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭീഷണി രാഷ്ട്രീയത്തെ തങ്ങൾ ഭയപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് തനിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് ബാലാജി പറഞ്ഞതായി ഡിഎംകെ നേതാക്കൾ ആരോപിച്ചു. ഇഡി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ സെന്തിൽ ബാലാജി അബോധാവസ്ഥയിൽ ആയിരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു. തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ, ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ, പൊതുമരാമത്ത്-ഹൈവേ മന്ത്രി ഇ വി വേലു, എച്ച്ആർ-സിഇ മന്ത്രി ശേഖർ ബാബു എന്നിവരും ഡിഎംകെ പ്രവർത്തകരും സെന്തിൽ ബാലാജിയെ കാണാൻ ആശുപത്രിയിലെത്തി.
എഐഎഡിഎംകെ സർക്കാരിൽ ബാലാജി മന്ത്രിയായിരിക്കെ നടന്ന ട്രാൻസ്പോർട്ട് ജോലി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച ബാലാജിയുടെ കരൂരിലെ വസതിയിലും സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലും ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പുറമെ, മന്ത്രിയുടെ സഹോദരന്റെയും അടുത്ത സഹായിയുടെയും ഓഫീസുകളിലും റെയ്ഡ് നടത്തി. മന്ത്രിയെ അദ്ദേഹത്തിന്റെ റെസിഡൻഷ്യൽ ഓഫീസിൽ 18 മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി. തുടർന്ന് ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് കാറുകൾ ബാലാജി സഞ്ചരിച്ചിരുന്ന ഇഡിയുടെ വാഹനത്തെ പിന്തുടർന്നിരുന്നു.
Also read-സംസ്ഥാനങ്ങൾ ചെലവഴിക്കാത്ത ഫണ്ടുകളുടെ പലിശയായി കേന്ദ്രത്തിന് കിട്ടിയത് 4000 കോടി
നിലവിൽ, ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ വൈദ്യുതി, എക്സൈസ് വകുപ്പുകളുടെ ചുമതലാണ് മന്ത്രി വി.സെന്തിൽ ബാലാജി വഹിക്കുന്നത്. 2011 മുതൽ 2015 വരെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു അദ്ദേഹം. ഗതാഗത വകുപ്പിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ, എൻജിനീയർമാർ എന്നിവരുടെ നിയമനത്തിൽ ക്രമക്കേട് നടന്നതായി 2014 ൽ ആരോപണം ഉയർന്നിരുന്നു. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷനിൽ ജോലി നൽകാമെന്നു പറഞ്ഞു ബാലാജി കൈക്കൂലി വാങ്ങിയതായും ജോലി നൽകാതെ വഞ്ചിച്ചു എന്നും പരാതി ഉയർന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തിയത്.