2017ല്‍ ശിക്ഷിക്കപ്പെട്ടത് ആകെ മൂന്ന് പേര്‍. 2018ല്‍ ആരും ശിക്ഷിക്കപ്പെട്ടതുമില്ല. 2019ല്‍ പത്ത് പേരാണ് ശിക്ഷിക്കപ്പെട്ടത്. ആദിവാസി വിഭാഗത്തിലെ നിരപരാധികള്‍ക്ക് നീതി ലഭിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമായി മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
കോടതിയില്‍ ആദിവാസി വിഭാഗക്കാരുടെ ഒരു കേസ് തെളിയിക്കുന്നതിന് കഠിന പ്രയത്നം തന്നെ വേണ്ടിവരും. എതിർഭാഗത്ത് തമിഴ്നാട്ടിലെ പ്രബല ജാതിക്കാരാണെങ്കിൽ പറയുകയും വേണ്ട. എഫ്ഐആര്‍ രേഖപ്പെടുത്തുന്നതും കേസ് അന്വേഷിക്കുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണയും ശിക്ഷയും വരെ നടത്തുന്ന എല്ലാ തലങ്ങളിലും ആദിവാസികള്‍ക്കെതിരെ കനത്ത മുന്‍വിധികളുണ്ടെന്ന് ജയ് ഭീം സിനിമയ്ക്ക് ആധാരമായ വ്യക്തിയും റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ കെ ചന്ദ്രുവിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
advertisement
''ഭൂവുടമകളും പ്രാദേശികമായി ശക്തരായ ജാതി വിഭാഗങ്ങളും ഒരു ഗോത്രവര്‍ഗത്തിനെതിരായിരിക്കുമ്പോള്‍ ഒന്നിക്കുന്നു. കൂടാതെ എസ് സി/എസ്ടി നിയമം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു'' - കെ ചന്ദ്രു കൂട്ടിച്ചേര്‍ത്തു. 1992ല്‍ തമിഴ്നാട് ട്രൈബല്‍സ് അസോസിയേഷന്‍ സ്ഥാപിച്ച പി ഷണ്‍മുഖം, പൊലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കുറഞ്ഞത് നൂറു ആദിവാസികളെയെങ്കിലും സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ''എന്നാല്‍ പോലീസ് പൊതുവെ പ്രബല ജാതികളുടെ പക്ഷം പിടിക്കുന്നതിനാല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല,'' എന്ന് അദ്ദേഹം പറയുന്നു.
2018ൽ നടന്ന സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ''ഒരു ആദിവാസി സ്ത്രീയെ അവള്‍ ജോലി ചെയ്തിരുന്ന ഇഷ്ടിക ചൂളയില്‍ വെച്ച് ഒരു പ്രബല ജാതിയില്‍പ്പെട്ടയാൾ ലൈംഗികമായി അതിക്രമിച്ചതിനെതിരെ പരാതി നൽകാൻ അസോസിയേഷൻ സഹായിച്ചു. എന്നാല്‍, ആ എഫ്ഐആറിന് ശേഷം ഒന്നും സംഭവിച്ചില്ല. ആ ആദിവാസി യുവതിയ്ക്ക് ഉപജീവനത്തിനായി അതേ ഇഷ്ടിക ചൂളയില്‍ തന്നെ ജോലി ചെയ്യേണ്ടി വന്നു. അതിനാല്‍ ഇനി പൊലീസ് സ്റ്റേഷനിൽ പോകരുതെന്ന് അവർ ഭീഷണിപ്പെടുത്തി''.
Also Read- Jai bhim | സി.പി.എമ്മിന്റെ ജയ് ഭീം സ്‌നേഹം പി.ആര്‍ മെക്കാനിസം മാത്രം: പ്രതികരണവുമായി കെ.എസ് ശബരീനാഥൻ
വെല്ലൂരിലെ കലവായ് പൊലീസ് സ്റ്റേഷനില്‍ 2019ല്‍ ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട യുവതി, ഒരു പ്രബല ജാതിക്കാരനെതിരേ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത സംഭവവും ഷണ്‍മുഖം വെളിപ്പെടുത്തി. എന്നാല്‍, പ്രബല ജാതിയില്‍പ്പെട്ടവര്‍ യുവതിയെയും കുടുംബത്തെയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയോടെ കേസ് പിന്‍വലിക്കാന്‍ യുവതി നിര്‍ബന്ധിതയായി.
''കുറ്റം തെളിയിക്കാന്‍ ഭൂരിഭാഗം ആദിവാസികളും കോടതിയില്‍ പോകുന്നില്ല. തെളിവുകള്‍ വളച്ചൊടിക്കപ്പെടുന്നു, ആദിവാസികള്‍ പൊതുവെ ഭയം കൂടുതലുള്ള സമൂഹമാണ്,'' -സംസ്ഥാന ട്രൈബല്‍സ് അസോസിയേഷന്‍ തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി ആര്‍ തമിഴരശു പറയുന്നു.
