മൂന്ന് വർഷം മുമ്പ് വാഹനാപകടത്തിലാണ് ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി മരണപ്പെടുന്നത്. ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പുതിയ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്ന വേളയിൽ നഷ്ടപ്പെട്ട പ്രിയതമയുടെ പ്രതിമ നിർമിക്കുകയായിരുന്നു ശ്രീനിവാസ മൂർത്തി.
അതിഥികളെ സ്വീകരിക്കാൻ ചെറുപുഞ്ചിരിയോടെ പൂമുഖ വാതിൽക്കൽ ഇരിക്കുന്ന ഗൃഹനാഥയുടേത് ഒറ്റനോട്ടത്തിൽ സിലിക്കോൺ പ്രതിമയാണെന്ന് പറയുകില്ല. ആരാണ് ഈ പ്രതിമയുടെ ശിൽപ്പി എന്ന അന്വേഷണത്തിലായിരുന്നു പലരും.
ബാംഗ്ലൂരിലെ പ്രശസ്ത ശിൽപ്പികളായ ഗോംബെ മേനിലെ കലാകാരന്മാരാണ് ശ്രീനിവാസ മൂർത്തിയുടെ ആഗ്രഹം സഫലമാക്കിയത്. പ്രമുഖ ശിൽപ്പി എം ശ്രീധർ മൂർത്തിയാണ് 2017 ൽ ഗോംബെ മേൻ സ്ഥാപിച്ചത്.
advertisement
200 വർഷത്തിലേറെയായി ശിൽപ്പ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എം ശ്രീധർ മൂർത്തിയുടെ കുടുംബം. മൈസൂർ രാജാക്കന്മാരുടെ പ്രിയപ്പെട്ട ശിൽപ്പികളായിരുന്നു ശ്രീധർ മൂർത്തിയുടെ പൂർവികർ. ഹംപിയിലെ വിജയനഗര സാമ്രാജ്യത്തിന് വേണ്ടിയും മൂർത്തിയുടെ പൂർവികർ ജോലി ചെയ്തിട്ടുണ്ട്.
12 ാം വയസ്സിൽ ടിപ്പു സുൽത്താന്റെ ചിത്രം വരച്ച് നൽകിയ പ്രതിഭയാണ് ശ്രീധർ മൂർത്തിയുടെ മുതുമുത്തച്ഛൻ തിപ്പാജി. ചിത്രരചന ഇഷ്ടപ്പെട്ട ടിപ്പു തിപ്പാജിക്ക് പാരിതോഷികം നൽകിയതായും ശ്രീധർ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപത്തിയഞ്ചോളം ആർക്കിടെക്ടുമാരെ കണ്ടതിന് ശേഷമാണ് ശ്രീനിവാസ മൂർത്തി ഗോംബെ മേനിനെ സമീപിക്കുന്നത്. മാധവിയുടെ നിരവധി ചിത്രങ്ങളും നൽകി. ഓഗസ്റ്റ് എട്ടിനായിരുന്നു ഗൃഹപ്രവേശന ചടങ്ങ്.