കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇനി 'കേരള (പേരുമാറ്റം) ബിൽ 2026' എന്ന പേരിലുള്ള കരട് ബില്ലിൽ ഭരണഘടനാപരമായ നടപടികൾ ആരംഭിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം, നിർദിഷ്ട ബിൽ രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി അയച്ചുകൊടുക്കും. സംസ്ഥാന നിയമസഭയുടെ മറുപടി ലഭിച്ച ശേഷം, രാഷ്ട്രപതിയുടെ ശുപാർശയോടെ ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്റ് ഇത് പാസാക്കുന്നതോടെ ഔദ്യോഗികമായി പേര് മാറ്റം പ്രാബല്യത്തിൽ വരും.
മലയാള ഭാഷയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാണ്. ഇത് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലും ഔദ്യോഗിക രേഖകളിലും ഒരുപോലെയാക്കണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ മുതൽ മലയാളികൾക്ക് ഇത് 'കേരളം' ആണ്. സംസ്ഥാനത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വം നിലനിർത്താൻ ഈ പേരുമാറ്റം അത്യാവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
സംസ്ഥാനത്തിന്റെ അഭ്യർത്ഥന ആഭ്യന്തര മന്ത്രാലയം വിശദമായി പരിശോധിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് അംഗീകാരം നൽകുകയും ചെയ്തു. നിയമ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളും നിർദേശത്തോട് യോജിച്ചു. തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം നീങ്ങുന്നതിനിടെ വന്ന ഈ പ്രഖ്യാപനം കേരളത്തിലെ സാംസ്കാരിക വികാരങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്.
Summary: The Union Cabinet, chaired by Prime Minister Narendra Modi, has officially cleared the proposal to rename the state of Kerala to 'Keralam'. This decision comes just ahead of the 2026 State Assembly elections, addressing a long-standing cultural and linguistic demand. Under Article 3 of the Constitution, the President will now refer the Kerala (Alteration of Name) Bill, 2026 to the state legislature for its views. Following this, the Bill will be introduced in Parliament for final approval.
