മുൻ പശ്ചിമ ബംഗാൾ (West Bengal) മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ (Buddhadeb Bhattacharya) പത്മഭൂഷൺ നിരസിച്ചു. പുരസ്‌കാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആരും തന്നോട് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. "അവർ എനിക്ക് പത്മഭൂഷൺ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അത് സ്വീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു," - ഭട്ടാചാര്യ പറഞ്ഞു.
കൂടാതെ, സി.പി.എം അവരുടെ ട്വിറ്റർ പേജിൽ ഇങ്ങനെ കുറിച്ചു, “പത്മഭൂഷൺ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട സഖാവ് ബുദ്ധദേബ് ഭട്ടാചാര്യ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. സർക്കാർ നൽകുന്ന ഇത്തരം പുരസ്‌കാരങ്ങൾ നിരസിക്കുന്നത് സിപിഎം നയമാണ്. അവാർഡിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനം. നേരത്തെ സഖാവ് ഇഎംഎസും പുരസ്കാരം നിരസിച്ചിട്ടുണ്ട്''.
advertisement
അതേസമയം, 2001ൽ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന് മദർ തെരേസ അവാർഡ് ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്തുകൊണ്ടാണ് ഭരണകൂടം നൽകുന്ന പുരസ്കാരങ്ങൾ സ്വീകരിക്കാതെ മറ്റ് സംഘടനകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നത്?
ഇത്തരം കാര്യങ്ങളിൽ ഭരണകൂടത്തിനെതിരെ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കുന്ന പ്രത്യയശാസ്ത്രപരമായ നിലപാട്, തെരഞ്ഞെടുപ്പ് നയത്തിലും കാര്യങ്ങളിലും അവരുടെ പങ്കാളിത്തത്തിൽ നിന്ന് തികച്ചും വിഭിന്നമാണ്.
Also Read- Buddhadeb Bhattacharya | 'എന്നോട് ആരും ഒന്നും പറഞ്ഞില്ല'; ബംഗാൾ മുൻ മുഖ്യമന്ത്രി പത്മഭൂഷൺ നിരസിച്ചു
“കമ്മ്യൂണിസ്റ്റുകൾ എല്ലായ്‌പ്പോഴും ഇന്ത്യൻ ഭരണകൂടത്തെ അവജ്ഞയോടെയാണ് കാണുന്നത്. ഇന്ത്യയുമായി പൊരുത്തപ്പെടാത്ത ലോകവീക്ഷണം ഉയർത്തിപ്പിടിച്ച മാർക്സിൽ നിന്നും ലെനിനിൽ നിന്നുമാണ് അവർ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ദിശാബോധം നേടിയെടുക്കുന്നത്. ഹിംസാത്മകമായ മാർഗങ്ങളിലൂടെ ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിഭാഗങ്ങളുണ്ട്, ഗുരുതരമായ രാഷ്ട്രീയ അധഃപതനത്തിലേക്ക് അവരെ നയിക്കുന്നതും ഇതും ഒരുകാരണമാണ്. അതുകൊണ്ട്, ഇന്ത്യൻ ഭരണകൂടം നൽകുന്ന ബഹുമതികളെ ഇടതുപക്ഷം നിന്ദിക്കുന്നതിൽ അതിശയിക്കാനില്ല.''- ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ ന്യൂസ് 18 നോട് പറഞ്ഞു.
ഭട്ടാചാര്യയുടെ ഭാര്യയെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഫോൺവിളിച്ച് പുരസ്കാര വിവരം ധരിപ്പിച്ചിരുന്നുവെന്നും അവാർഡിനെക്കുറിച്ച് പറഞ്ഞപ്പോൾ സ്വീകരിക്കില്ലെന്ന് പറഞ്ഞിരുന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.
ഭരണകൂടം നൽകുന്ന പുരസ്‌കാരങ്ങൾ വാങ്ങില്ലെന്നത് തങ്ങളുടെ നയമാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. നിയമനിർമ്മാണത്തിൽ പങ്കാളികളാണെങ്കിലും, ഗവൺമെന്റിൽ നിന്ന് അവാർഡുകൾ വാങ്ങുന്ന സിദ്ധാന്തത്തിൽ അവർ വിശ്വസിച്ചിരുന്നില്ല. സർക്കാരുമായി ബന്ധമില്ലാത്ത സംഘടനകളിൽ നിന്ന് അവർക്ക് അംഗീകാരം സ്വീകരിച്ചേക്കാം.
രാജ്യസഭാ എംപി ബികാഷ് ഭട്ടാചാര്യ പറഞ്ഞത് ഇങ്ങനെ- "ജ്യോതി ബസുവിന് എന്തെങ്കിലും അവാർഡ് ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഞാൻ ഓർക്കുന്നില്ല, പക്ഷേ ഞങ്ങൾ ഭരണകൂടങ്ങളിൽ നിന്ന് അവാർഡ് സ്വീകരിക്കാറില്ല. ഈ സർക്കാരിന്റെ സ്വഭാവം നോക്കൂ; അവരുടെ പ്രവർത്തന രീതിയെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ലെങ്കിൽ, ഞങ്ങൾ എന്തിന് അവാർഡുകൾ വാങ്ങണം?''