ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചനകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്, കൃത്യമായി പറഞ്ഞാല്‍ തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ നിന്ന് മോദി ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്ക് ശക്തിപകരുന്ന തരത്തിലുള്ള പ്രതികരണമാണ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി മേഖല അതിർത്തികൾ ഭേദിച്ചു. ഇപ്പോൾ ‘അകത്തുള്ള’യാളാണെന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. ‘പുറത്തെ ആളെന്ന’ നിലയിൽ അല്ലെന്നും അണ്ണാമലൈ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിലാണ് അണ്ണാമലൈയുടെ പ്രതികരണം.
advertisement
വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽനിന്ന് ജനവിധി തേടണം. മോദി തമിഴ്നാട്ടിൽനിന്ന് മൽസരിക്കുമെന്ന അഭ്യൂഹം എങ്ങനെയോ മാധ്യമങ്ങളിലൂടെ പടർന്നു. താൻ പലയിടങ്ങളിലും ചെല്ലുമ്പോൾ ജനങ്ങൾ ഇക്കാര്യമാണ് തന്നോട് ചോദിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
മോദി തമിഴ്നാട്ടിൽനിന്ന് മൽസരിക്കുകയാണെങ്കിൽ തമിഴ് ജനതയില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും മോദി രാമനാഥപുരത്ത് നിന്ന് മത്സരിക്കുന്നതിനെ പറ്റിയുള്ള ചർച്ചകള്‍ സജീവമാണെന്ന് അണ്ണാമലൈ പറഞ്ഞു.
തമിഴകത്ത് സാധാരണയായി തെരഞ്ഞെടുപ്പ് കാലത്ത് ജാതി, തമിഴ് വികാരം എന്നിവയെല്ലാം വോട്ടെടുപ്പിൽ നിർണായകമാകാറുണ്ട്. എന്നാൽ മോദി മൽസരിക്കാനെത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം അപ്രസക്തമാകുമെന്നുമാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ വാരാണസി, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിൽനിന്നാണ് മോദി ജനവിധി തേടിയത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച മോദി പക്ഷേ, വരാണാസിയുടെ ജനപ്രതിനിധിയായാണ് സഭയിൽ എത്തിയത്. 2019ലും ഈ വിജയം മോദി ആവർത്തിക്കുകയും ചെയ്തിരുന്നു.