സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിലും വേണം; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
- Published by:user_57
- news18-malayalam
Last Updated:
'ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന് മാറ്റു കൂട്ടുന്നു. വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്'
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രാദേശിക ഭാഷകളില്‍ സുപ്രീം കോടതി വിധികള്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസാണ് ഓര്‍മ്മപ്പെടുത്തിയതെന്ന് മഹാരാഷ്ട്രയിലെയും ഗോവയിലെയും ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചന്ദ്രചൂഡ് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. അതിനായി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് പ്രശംസനീയമായ ഒരു ചിന്തയാണ്, ഇത് നിരവധി ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ സഹായിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
India has several languages, which add to our cultural vibrancy. The Central Government is undertaking numerous efforts to encourage Indian languages including giving the option of studying subjects like engineering and medicine in one’s Matru Bhasha.
— Narendra Modi (@narendramodi) January 22, 2023
advertisement
‘ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന് മാറ്റു കൂട്ടുന്നു. വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിധിന്യായങ്ങളുടെ വിവര്‍ത്തന പകര്‍പ്പുകള്‍ നല്‍കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കഴിഞ്ഞ ശനിയാഴ്ച സംസാരിച്ചിരുന്നു. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പ്രവര്‍ത്തിക്കുന്ന മദ്രാസിലെ ഒരു പ്രൊഫസറുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിധിന്യായങ്ങളുടെ വിവര്‍ത്തന പകര്‍പ്പുകള്‍ നല്‍കുക എന്നതാണ് അടുത്ത ഘട്ടമെന്ന് സിജെഐ പറഞ്ഞു.
advertisement
സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തത്സമയം കാണുന്നതും ചര്‍ച്ച ചെയ്യുന്നതും നിയമ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ചെയ്യുമെന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘എല്ലാ അഭിഭാഷകര്‍ക്കും സ്വകാര്യ റിപ്പോര്‍ട്ടര്‍മാരെ താങ്ങാന്‍ കഴിയില്ല, ഈ സാഹചര്യത്തില്‍, സാങ്കേതികവിദ്യയിലൂടെ വിവരങ്ങള്‍ ലഭ്യമാകുന്നതിലെ തടസം നീക്കാനാകും. ഇതിനൊപ്പം അഭിഭാഷകര്‍ക്ക് സൗജന്യമായി വിവരങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം’ അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഭാഷ ഗ്രാമീണ മേഖലയിലുള്ള അഭിഭാഷകരെ സഹായിക്കില്ല. അതിനാല്‍ എല്ലാവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായിട്ടാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റത്. കഴിഞ്ഞ നവംബറില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലികൊടുത്തത്. യു.യു. ലളിതിന്റെ പിന്‍ഗാമിയായിട്ടാണ് ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 2024 നവംബര്‍ 24നാകും വിരമിക്കുക.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്. ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ജുറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും (എസ്ജെഡി) എടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 23, 2023 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിലും വേണം; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി