മാർച്ച് ഒൻപതിന് നടന്ന സംഭവത്തിൽ തന്‍റെ മൂക്കിന് ഗുരുതര പരിക്കേറ്റുവെന്നും ശസ്ത്രക്രിയ വേണ്ടി വന്നുവെന്നുമാണ് ഹിതേഷ ആരോപിച്ചത്. സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെയാണ് പ്രതിയെ ഇലക്ട്രോണിക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവം യുവതി വിശദീകരിക്കുന്നതിങ്ങനെ:
“രാവിലെ മുതൽ ജോലി ചെയ്യുന്നതിനാൽ സോമാറ്റോയിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തത്. വൈകുന്നേരം 3: 30 ഓടെയാണ് ഓർഡർ നൽകിയത്, അത് 4:30 ഓടെ ഡെലിവറി ചെയ്യേണ്ടതായിരുന്നു. എന്നാല് കൃത്യസമയത്ത് ഓർഡർ ലഭിച്ചില്ല. ഇതോടെ സോമാറ്റോ കസ്റ്റമർ കെയറിൽ വിളിച്ച് ഒന്നുകിൽ ഡെലിവറി സൗജന്യമാക്കുക അല്ലെങ്കിൽ കാൻസൽ ചെയ്യുക എന്നാവശ്യപ്പെട്ടു' യുവതി വീഡിയോയിൽ പറയുന്നു.
advertisement
“എന്നാല്‍ ഇതിനിടെ സൊമാറ്റോ ഡെലിവറി ബോയ് ഇവിടെയെത്തിയിരുന്നു. വാതിൽ മുഴുവൻ തുറക്കാതെ ഒരു വിടവിൽ നിന്ന് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. വളരെ വൈകിപ്പോയതിനാൽ ഓർഡർ വേണ്ടെന്നും അറിയിച്ചു. പക്ഷേ, ഓർഡർ തിരികെ കൊണ്ടുപോകാൻ വിസമ്മതിച്ച അയാൾ ഞാൻ നിങ്ങളുടെ അടിമയല്ല എന്നാണ് അലറിയത്. വാതിൽ പിന്നിലേക്ക് തള്ളി, ഓർഡർ തിരികെ പിടിച്ചു വാങ്ങി മൂക്കില്‍ ഇടിക്കുകയായിരുന്നു. ഞാൻ വളരെയധികം ഭയപ്പെട്ടു പോയി' ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ യുവതി വിശദീകരിച്ചു.
സൊമാറ്റോ അധികൃതരുടെ പ്രതികരണം:
"സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു, ഈ ആഘാതകരമായ അനുഭവത്തിന് ഹിതേശയോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾ അവരുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും വൈദ്യപരിചരണം അടക്കമുള്ള കാര്യങ്ങള്‍ക്കും പൂർണ്ണ പിന്തുണ ഉറപ്പു നൽകിയിട്ടുണ്ട്. അതേസമയം തന്നെ, ആരോപണവിധേയനായ ആളെ ഒഴിവാക്കിയിട്ടുമുണ്ട്' സൊമാറ്റോ പ്രസ്താവനയിൽ വ്യക്തമാക്കി.