വെസ്റ്റ് ഇൻഡീസ് താരങ്ങളായ നിക്കോളാസ് പുരാനും, ക്രിസ് ഗെയ്ലും ഇനിയും ഫോമിലേക്കെത്തിയിട്ടില്ല. മൂന്ന് കളികളിൽ ഡക്കായാണ് നിക്കോളാസ് പുറത്തായത്. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ 40 റൺസ് നേടിയത് മാറ്റി നിർത്തിയാൽ ബാക്കി മൂന്ന് കളികളിലും ഗെയ്ലിന് താളം കണ്ടെത്താൻ കഴിയുന്നില്ല. ഇപ്പോൾ ക്രിസ് ഗെയിലിന്റെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ.
advertisement
'എന്താണ് ഗെയ്‌ലിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്ന് അറിയില്ല. മികച്ച രീതിയിലാണ് അദ്ദേഹം സീസൺ തുടങ്ങിയത്. ആദ്യ മത്സരത്തില്‍ 40 റണ്‍സ് നേടി. അവസാന സീസണില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാതിരുന്ന ശേഷം തിരിച്ചെത്തിയാണ് ഗെയ്ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇത് അവന് വെല്ലുവിളിയാണ്. ഗെയ്‌ലിനെ പുറത്തിരുത്തുകയെന്നത് പ്രയാസമുള്ള തീരുമാനമാണ്. ഇത്തരത്തില്‍ വലിയ പ്രകടനം നടത്താനാവാതെ എത്രനാള്‍ ഗെയ്‌ലിന് മുന്നോട്ട് പോകാനാവും. അതും കരിയറിന്റെ ഈ സമയത്ത്'-അഗാര്‍ക്കര്‍ പറഞ്ഞു.
'ഡേവിഡ് മലാനെപ്പോലൊരു താരത്തെ പുറത്തിരുത്തിയാണ് പഞ്ചാബ് ക്രിസ് ഗെയ്‌ലിനെ കളിപ്പിക്കുന്നത്. അതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാതെ ഗെയ്‌ലിന് മുന്നോട്ട് പോകാനാവില്ല. മോശം ഷോട്ടുകള്‍ കളിച്ചാണ് ഗെയ്ല്‍ പുറത്താവുന്നത്'-അജിത് അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഐ പി എല്ലിലെ തന്റെ ഏറ്റവും വലിയ സ്വപ്നമായ കിരീടനേട്ടം ഈ വർഷം പഞ്ചാബിലൂടെ പൂർത്തീകരിക്കുമെന്ന് ഗെയ്ൽ തുറന്ന് പറഞ്ഞിരുന്നു. ടൂർണമെന്റിൽ 45 വയസുവരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ആദ്യത്തെ കുറച്ചു മത്സരങ്ങൾ പുറത്തിരുന്ന ഗെയ്ൽ ടീമിൽ തിരിച്ചെത്തിയതോടെ പഞ്ചാബ് വിജയവഴിയിലേക്ക് നീങ്ങിയിരുന്നു. ഏഴ് മത്സരത്തില്‍ നിന്ന് 288 റണ്‍സാണ് ഗെയ്ല്‍ അവസാന സീസണില്‍ നേടിയത്. ടീമിന് ഇനിയുള്ള മത്സരങ്ങളിൽ വിജയം നേടണമെങ്കിൽ ഗെയ്‌ലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് അനിവാര്യമാണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത എതിരാളികള്‍.
News summary: Ajit Agarkar questions Chris Gayle's place in PBKS' playing XI.