മൂന്ന് തവണ ഐ പി എൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് അംഗങ്ങളും മറ്റു ജീവനക്കാരും തങ്ങളുടെ നിർബന്ധിത ക്വാറന്റൈൻ കാലയളവും ആർടിപിസിആർ പരിശോധനയും വിജയകരമായി താണ്ടിയതിനു ശേഷമാണ് കളിക്കളത്തിലേക്ക് ഇറങ്ങിയത്. ലോകത്തെ പ്രധാന പണംവാരി ടൂർണമെന്റുകളിൽ ഒന്നായ ഐപിഎല്ലിന്റെ പതിനാലാം എഡിഷനാണ് ഏപ്രിലിൽ ഇന്ത്യയിൽ നടക്കുന്നത്.
ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ധോണിയുടെ പഴയൊരു ട്വീറ്റ് ആണ് മൈക്രോബ്ലോഗിങ് സൈറ്റ് ആയ ട്വിറ്ററിൽ ഇപ്പോൾ സംസാരവിഷയം.
advertisement
2014-ൽ പോസ്റ്റ് ചെയ്ത ആ ട്വീറ്റ് ഇങ്ങനെയായിരുന്നു, "ഏത് ടീം വിജയിച്ചാലും പ്രശ്നമില്ല. വിനോദത്തിനായാണ് ഞാൻ ഇവിടെയുള്ളത്". 7 വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ആ ട്വീറ്റിന് തങ്ങളുടേതായ വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ് നെറ്റിസൺസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ കളിയാക്കാനും ചിലരൊക്കെ ഈ ട്വീറ്റ് ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ഐപിഎൽ എഡിഷൻ ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു സീസൺ ആയിരുന്നു. മൂന്ന് തവണ ചാമ്പ്യന്മാരായ ടീമിന് കഴിഞ്ഞ വർഷം ഏഴാം സ്ഥാനം നേടി തൃപ്തിപ്പെടേണ്ടി വന്നു. ഒപ്പം ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് ബർത്ത് നഷ്ടപ്പെടുകയും ചെയ്തു. ഇത്തവണത്തെ സീസണിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിത്തീർക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് പരമാവധി ശ്രമിക്കും.
പക്ഷേ മുൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്രയുടെ അഭിപ്രായത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണയും കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. ടൂർണമെന്റിൽ ഉടനീളം നിരവധി പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വരുമെന്നും അദ്ദേഹം കരുതുന്നു.
ഏപ്രില്‍ ഒമ്പതിന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. മുംബൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.
വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാനായിരിക്കും ഇരു ടീമുകളുടെയും ശ്രമം. മെയ് 30-നായിരിക്കും ഫൈനൽ മത്സരം. ആദ്യഘട്ടത്തിൽ കാണികളില്ലാതെ മത്സരങ്ങൾ നടത്താനാണ് ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ഹോം മത്സരങ്ങൾ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്.