ചെന്നൈ രാജസ്ഥാൻ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ യുവതാരം യഷസ്വി ജയസ്വാൾ പുറത്തായതിനു പിന്നാലെ എത്തിയ സഞ്ജു ക്രിക്കറ്റ് ആരാധകരെ അക്ഷരാര്‍ഥത്തിൽ തന്നെ പുളകം കൊള്ളിച്ചു.
19 പന്തിൽ തന്നെ അർധ സെഞ്ചുറി നേടി. 32 പന്തിൽ 74 റൺസാണ് സഞ്ജു നേടിയത്. ഒമ്പത് സിക്സറുകളാണ് സഞ്ജു പറത്തിയത്. ഷാർജയിൽ സഞ്ജു തീർത്ത ബാറ്റിംഗ് വിസ്മയത്തെ പ്രകീർത്തിച്ച് നിരവധി പ്രമുഖരും ഇതിനോടകം എത്തി. സഞ്ജുവിന്റെ ബാറ്റിംഗ് ഒരു ദിവസം എന്നല്ല എല്ലാ ദിവസവും കണ്ടിരിക്കാൻ തയ്യാറാണെന്നാണ് പ്രകടനം കണ്ട പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ട്വീറ്റ് ചെയ്തത്.
advertisement
എംപിയും മുൻ താരവുമായ ഗൗതം ഗംഭീറും സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചിട്ടുണ്ട്.
സഞ്ജു സാംസൺ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനാണ്! ആരെങ്കിലും സംവാദത്തിന് തയ്യാറാണോ? എന്നാണ് ഗംഭീറിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസം ദുബായിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് റോയൽ ചാലഞ്ചേഴ്സ് ബാംഗളൂർ മത്സരത്തിലാണ് ബാംഗ്ലൂരിലെ മലയാളി താരം ദേവ് ദത്ത് അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചത്. അരങ്ങേറ്റം തന്നെ മികച്ചതാക്കി ക്രിക്കറ്റ് ആരാധകരുടെ മനംകവർന്നിരിക്കുകയാണ് ദേവദത്ത് പടിക്കൽ.
സൺറൈസേഴ്സ് ഹൈദരാബാദിതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ദേവദത്ത് അർധസെഞ്ചുറിയുമായി ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി. 42 പന്തിൽ എട്ടു ഫോറുകൾ സഹിതം 56 റൺസാണ് ദേവ്ദത്ത് നേടിയത്.